ബാലുശ്ശേരി: തേനാക്കുഴിയിൽ സി.പി.എം ശിവപുരം ലോക്കൽ കമ്മിറ്റി ഓഫീസും ബ്രാഞ്ച് ഓഫീസും പ്രവർത്തിക്കുന്ന ഇ.എം.എസ് ഭവനിൽ അക്രമിസംഘം തീയിട്ടു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പെട്രോൾ ബോംബ് അകത്തേക്ക് എറിഞ്ഞതാകാമെന്നാണ് സംശയിക്കുന്നത്.
സ്പോടനത്തിന്റേതു പോലെ അസ്വാഭാവികശബ്ദം കേട്ട് ഞെട്ടിയുണർന്ന പരിസരവാസികളിൽ ചിലർ
ഓടിയെത്തുമ്പോൾ ഓഫീസിനകത്തു നിന്ന് തീ ആളിപ്പടരുന്നതാണ് കണ്ടത്. ഉടൻ തന്നെ പാർട്ടി പ്രവർത്തകരെ വിവരമറിയിച്ചു. നാട്ടുകാർ കൂടി ചേർന്ന് തീ അണക്കുമ്പോഴേക്കും ഓഫീസിലെ കസേര, മേശ, അലമാര തുടങ്ങിയ ഫർണിച്ചറുകളും വീൽചെയർ, വാട്ടർ ബെഡ് തുടങ്ങിയവയും കത്തിനശിച്ചിരുന്നു.
പേരാമ്പ്ര ഡിവൈ.എസ്.പി ജയൻ ഡൊമിനിക്, ബാലുശ്ശേരി സി.ഐ രാജേഷ് മങ്കലത്ത്, ബാലുശ്ശേരി എസ്.ഐ സതീഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വടകര റൂറൽ ഫോറൻസിക് യൂണിറ്റും ബോംബ് സ്ക്വാഡും സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ബാലുശ്ശേരിയിൽ നിന്ന് ഡോഗ് സ്ക്വാഡും എത്തിയിരുന്നു.
കരുമലയിൽ കഴിഞ്ഞ വ്യാഴാഴ്ച യു.ഡി.എഫ് പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷമുണ്ടായിരുന്നു. എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനു പിറകെ പിറ്റേന്ന് ഉണ്ണികുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ടു നശിപ്പിച്ച സംഭവവുമുണ്ടായി.
സി.പി.എം ഓഫീസ് പുരുഷൻ കടലുണ്ടി എം.എൽ.എ, പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.മെഹബൂബ്, ജില്ലാ കമ്മിറ്റി അംഗം വി.എം.കുട്ടികൃഷ്ണൻ, താമരശ്ശേരി ഏരിയാ സെക്രട്ടറി ആർ.പി.ഭാസ്‌ക്കരക്കുറുപ്പ് തുടങ്ങിയവർ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |