അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആന വിജയകൃഷ്ണൻ ചരിഞ്ഞതിലെ ദുരൂഹത അന്വേഷിക്കാൻ തിരുവിതാം കൂർ ദേവസ്വം ബോർഡ് നിയോഗിച്ച, ദേവസ്വം വിജിലൻസ് എസ്.പി പി.ബിനോയ് ഇന്നലെ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് തുടങ്ങി. ഉദ്യോഗസ്ഥരിൽ നിന്നും പരാതി നൽകിയ ഭക്തരിൽ നിന്നും മൊഴിയെടുത്തു. ദേവസ്വം എസ്.ഐ മനു പി.മേനോനും ഒപ്പമുണ്ടായിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. മനോജിൽ നിന്നും വിവരശേഖരണം നടത്തിയതിനു ശേഷമാണ് പ്രദേശവാസികളായ ഭക്തരിൽ നിന്നും മൊഴിയെടുതത്ത്. മുൻ പാപ്പാൻ രാമചന്ദ്രനിൽ നിന്നും ആനയുടെ വിവരങ്ങൾ ശേഖരിച്ചു. ആന ചരിയുന്നതിന് മുമ്പ് എഴുന്നള്ളിച്ച ക്ഷേത്രങ്ങളിലെ ജീവനക്കാരും മൊഴി നൽകാൻ എത്തിയിരുന്നു.കരുനാഗപ്പള്ളിയിലെ തേവലക്കര, വെട്ടിക്കാട്,പടനാരുകുളങ്ങര ക്ഷേത്രങ്ങളിലെ ജീവനക്കാരാണ് എത്തിയത്.ആന വളരെ ക്ഷീണിതനായിരുന്നെന്നും വലതു കാലിലെ മുട്ടിനു മുകളിൽ മുറിവുണ്ടായിരുന്ന ഭാഗത്ത് നീരുണ്ടായിരുന്നെന്നും വലിഞ്ഞു വലിഞ്ഞാണ് നടന്നിരുന്നതെന്നും ചില ജീവനക്കാർ മൊഴി നൽകിയതായറിയുന്നു. ക്ഷീണിതനായിരുന്ന ആനയ്ക്ക് വിശ്രമം നൽകാതെ കിലോമീറ്ററുകളോളം നടത്തുകയും പാപ്പാൻമാർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നാണ് ഭക്തർ ആരോപിക്കുന്നത്. പല സ്ഥലങ്ങളിലും പോയി തെളിവെടുപ്പു നടത്തേണ്ടി വരുമെന്നും ചിലരെ തിരുവനന്തപുരത്തെ വിജിലൻസ് ആസ്ഥാനത്തെത്തിച്ച് മൊഴി എടുക്കേണ്ടി വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ആനയെ ചികിത്സിച്ചിരുന്ന ദേവസ്വം ഡോ.ശശീന്ദ്രദേവ് ,ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി. ബൈജു തുടങ്ങിയവരുടെ അനാസ്ഥയാണ് ആന ചരിയാൻ കാരണമെന്നാണ് ഭക്തരുടെ ആരോപണം. ക്ഷീണിതനായിരുന്ന വിജയകൃഷ്ണന് വിവിധ ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഭക്തർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |