തുറന്നുവിട്ടത് പൊഴിക്കരയിൽ
കൊട്ടിയം: വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമകളുടെ മുട്ടകൾ പൊഴിക്കര കടൽ തീരത്ത് വിരിഞ്ഞുതുടങ്ങി. ഇന്നലെ വൈകിട്ടാണ് മുട്ട വിരിഞ്ഞത്. തിരുവനന്തപുരത്തുള്ള ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയാണ് മുട്ടകളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സംഘടനയിലെ ഭാരവാഹികളായ അൻസിൽ ഷെരീഫ്, ഡോ. കലേഷ് സദാശിവൻ, ജയകുമാർ, ഷാജി എന്നിവർ ഉൾപ്പെടുന്ന 15 പേരടങ്ങുന്ന സംഘമാണ് കടലാമകളുടെ സംരക്ഷകരായത്.
പൊഴിക്കരയിലെ ഒരു മത്സ്യത്തൊഴിലാളിയാണ് 52 ദിവസം മുൻപ് മുട്ടകൾ കണ്ടെത്തിയത്. തുടർന്ന് സംഘടനയെ വിവരം അറിയിച്ചു. അന്ന് മുതൽ കാവലിന് ആളെയും നിറുത്തി. 60 മുട്ടകൾ വീതം അഞ്ച് കൂടുകളിലായാണ് മുട്ട സൂക്ഷിച്ചിരുന്നത്. ഇതിൽ ഒരു കൂട്ടിലെ മുട്ടകൾ മാത്രമാണ് വിരിഞ്ഞത്.
ഇന്നലെ വൈകിട്ട് ദക്ഷിണ മേഖല ഫോറസ്റ്റ് കൺസർവേറ്റർ ഐ. സിദ്ദിഖ്, അസി. കൺസർവേറ്റർ അനിൽകുമാർ, റേഞ്ച് ഓഫീസർ ബാബുരാജ് പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ടത്.
മുട്ട വിരിയാൻ 45 മുതൽ 60 ദിവസം
കടൽഭിത്തിയില്ലാത്ത തീരപ്രദേശങ്ങളിലാണ് ഒലീവ് റിഡ്‌ലി ഇനത്തിൽപ്പെട്ട കടലാമകൾ മുട്ടയിടാറുള്ളു. കാലാവസ്ഥയ്ക്ക് അനുസരിച്ച് 45 മുതൽ 60 ദിവസം വരെയാണ് മുട്ടകൾ വിരിയാനെടുക്കുന്ന സമയം. ഒറീസയിലാണ് ഈ ഇനത്തിലെ ആമകൾ കൂടുതലായി കാണുന്നത്. പൂർണ വളർച്ചയെത്തിയാൽ 150 കിലോവരെ ഭാരം വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |