കൊച്ചി: മുസ്ലീം സ്ത്രീകൾക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 49 വർഷം പഴക്കമുളള ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പുരുഷകേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്ലീം സ്ത്രീകളെ കോടതി വ്യവഹാരങ്ങളിൽ മാത്രം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. മുത്തലാഖ് പോലുളള നിയമവിരുദ്ധ സംവിധാനങ്ങൾ പുരുഷൻമാർ വിവാഹ മോചനത്തിനായി ഉപയോഗിച്ചു. എന്നാൽ ഇത്തരം സംവിധാനങ്ങളൊന്നും സ്ത്രീകൾക്ക് അനുവദിച്ചില്ല. കോടതി മുഖേനയല്ലാതെ സ്ത്രീകൾക്ക് വിവാഹമോചനം നടക്കില്ല എന്നതാണ് നിലവിലെ അവസ്ഥ. എന്നാൽ കോടതിക്ക് പുറത്ത് മുസ്ലീം സ്ത്രീയ്‌ക്ക് വിവാഹമോചനം അനുവദിക്കുന്ന ഒട്ടേറെ മാർഗങ്ങൾ നിലവിലുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഭർത്താവുമായുളള ബന്ധം വേർപെടുത്താൻ തലാഖ് - എ തഫ്വിസ് മുസ്ലീം സ്ത്രീയ്‌ക്ക് അനുവദനീയമാണ്. ഏകപക്ഷീയമായി വിവാഹമോചനത്തിന് അവകാശം നൽകുന്ന ഖുല നിയമം, പരസ്‌പര സമ്മതത്തോടെ വിവാഹമോചനം നേടുന്ന മുബാറാത്ത് രീതി, ഖാളിമാരെ പോലുളള മൂന്നാംകക്ഷിയുടെ സാന്നിദ്ധ്യത്തിൽ വിവാഹമോചനത്തിന് അനുമതി നൽകുന്ന ഫസ്ഖ് എന്നിവ വിവാഹമോചനത്തിന് സ്വീകരിക്കാവുന്ന മാർഗങ്ങളാണ്. ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനത്തിനായി ബാധകമാക്കാം. ഈ സാഹചര്യത്തിൽ, കോടതി വഴി മാത്രമേ വിവാഹമോചനം സാധിക്കൂ എന്ന 72ലെ വിധി നിലനിൽക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുസ്ലീം സ്ത്രീകളുടെ വിവാഹമോചന നിയമ പ്രകാരം മാത്രമേ സ്ത്രീകൾക്ക് വിവാഹ മോചനം സാദ്ധ്യമാകൂവെന്ന് 1972ൽ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേതുടർന്നാണ് വിവാഹമോചനത്തിന് കോടതിയെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി വന്നത്. എന്നാൽ ഇത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |