റിയോഡി ജനീറോ: ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ 'പി വൺ' സാധാരണ വൈറസിനെക്കാൾ രണ്ടരമടങ്ങ് പകർച്ചാശേഷിയുള്ളതാണെന്ന് ശാസ്ത്രജ്ഞർ. പകർച്ചാശേഷിക്കൊപ്പം ആന്റിബോഡികളെ പ്രതിരോധിക്കാനും 'പി വൺ' വകഭേദത്തിന് കഴിയുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ശാസ്ത്രജ്ഞർ നൽകുന്നുണ്ട്. വാക്സിനുകളെ പ്രതിരോധിക്കാനും ഇത്തരം വൈറസുകൾക്ക് കഴിവുണ്ടായേക്കും എന്നും സംശയിക്കുന്നുണ്ട്. പഠനങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
വൈറസിന്റെ ഈ വകഭേദമാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്നും വ്യക്തമായിട്ടുണ്ട്. കൊവിഡിന്റെ രണ്ടാംതരംഗത്തിന് പിന്നിലും 'പി വൺ' ആണെന്നാണ് കരുതുന്നത്. ഒരുതവണ രോഗം ബാധിച്ചവർക്കുപോലും വീണ്ടും രോഗം ബാധിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ബ്രസീലിൽ നിന്നാണ് കൊവിഡിന്റെ രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടത്. ഇത് ചെറുപ്പക്കാരെയാണ് കൂടുതൽ ബാധിച്ചതും.
ബ്രസീലിൽ കൊവിഡ് വ്യാപനം ദ്രുതഗതിയിലാണ്. ലോകത്ത് ഏറ്റവുംകൂടുതൽ വൈസറ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ടുചെയ്തതും ഇവിടെയാണ്. നാൽപ്പതിലും അതിൽ താഴെയും പ്രായമുള്ളവരാണ് ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നതിൽ കൂടുതലും. 'പി വൺ' വൈറസിന്റെ മാരക പ്രഹരശേഷി വ്യക്തമാക്കുന്നതാണ് ഇത്. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ബ്രസീലിൽ നിന്നുള്ള വിമാനസർവീസുകൾക്ക് കൂടുതൽ രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ബ്രസീലിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും ഫ്രാൻസ് നിറുത്തിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |