ന്യൂഡൽഹി: പ്രതിദിന കൊവിഡ് കേസുകൾ വർദ്ധിക്കുന്ന ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾ ഇ- പാസോടുകൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. ഓഡിറ്റോറിയങ്ങൾ, റസ്‌റ്റോറന്റുകൾ ജിമ്മുകൾ, സ്പാകൾ, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടും. സിനിമാ തിയേറ്ററുകളിൽ ശേഷിയുടെ 30 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ഹോം ഡെലിവറിയും പാഴ്‌സലും അനുവദിക്കും. ആഴ്ച ചന്തകൾ നിയന്ത്രണങ്ങളോടെ പ്രത്യേക നിശ്ചയിച്ച സോണുകളിൽ മാത്രം. വിവാഹത്തിൽ പങ്കെടുക്കാൻ ഇ-പാസ് നൽകും. വലിയ ആൾക്കൂട്ടത്തോടെയുള്ള മത,സാമൂഹിക, രാഷ്ട്രീയ കൂടിച്ചേരലുകൾ അനുവദിക്കില്ല. വിവാഹത്തിന് 50 പേരെയും സംസ്‌കാരത്തിന് 20 പേരെയും പങ്കെടുപ്പിക്കാം. പുതിയ സാഹചര്യം കൂടുതൽ ഗുരുതരമാണെന്ന് കേജ്‌രിവാൾ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. നിലവിൽ ആശുപത്രികളിൽ 5000ത്തിലേറെ ബെഡുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച 18000ത്തോളം പുതിയ രോഗികളും 104 മരണവുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ചികിത്സയിലുള്ളവരുടെ എണ്ണം അരലക്ഷം കടന്നു. ഇന്നലെ ലെഫ്. ഗവർണർ അനിൽ ബൈജാലുമായും ഉന്നത ഉദ്യോഗസ്ഥരുമായും കേജ്‌രിവാൾ കൂടിക്കാഴ്ച നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |