കോട്ടയം: ജില്ലയിൽ കൊവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമായതോടെ ഇന്നും നാളെയും മെഗാ ടെസ്റ്റ് നടത്തും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 20,000 പേരെയാണ് പരിശോധിക്കുക.
ജില്ലയിൽ നാലു ദിവസം കൊണ്ട് രോഗം ബാധിച്ചത് 2603 പേർക്കാണ്. രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നത് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കാൻ ഇടയുണ്ട്. കൊവിഡ് വ്യാപനം കൂടുതലായ മേഖലകളിൽ താമസിക്കുന്നവരെയും കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തുന്ന തൊഴിലുകൾ ചെയ്യുന്നവരെയും കണ്ടെത്തി സ്രവം ശേഖരിക്കും. എല്ലാ സർക്കാർ ആശുപത്രികളിലും പരിശോധനാ സൗകര്യമുണ്ട്. പരിശോധനാ കേന്ദ്രങ്ങളിൽ എത്താൻ സാധിക്കാത്തവർക്ക് മൊബൈൽ യൂണിറ്റിന്റെ സേവനം ലഭ്യമാക്കും.
ഇവർ പരിശോധിക്കണം
രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ
രോഗലക്ഷണങ്ങളുമായി ആശുപത്രി ഒ.പിയിൽ എത്തുന്നവർ
വാക്‌സിൻ സ്വീകരിക്കാത്ത 45 വയസിന് മുകളിലുള്ളവർ
റവന്യൂ, തദ്ദേശ സ്വയംഭരണം, പൊലീസ് വകുപ്പ് ജീവനക്കാർ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടവർ
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ
കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തുന്നവർ
കണ്ടെയ്ൻമെന്റ് സോണുകളിലേയും ക്ലസ്റ്ററുകളിലേയും ആളുകൾ
'' പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം. രോഗം നേരത്തെ കണ്ടെത്തിയാൽ ചികിത്സ ലഭ്യമാക്കാനും പകരുന്നത് തടയാനും കഴിയും. ലക്ഷണങ്ങളുള്ളവർ പൊതുസ്ഥലങ്ങൾ സന്ദർശിക്കരുത്. ഇവർ പരിശോധനയ്ക്ക് വിധേയരാകുന്നതിനൊപ്പം സമ്പർക്കം പൂർണമായും ഒഴിവാക്കി വീടിനുള്ളിൽ കഴിയണം''
എം.അഞ്ജന, കളക്ടർ
4 ദിവസം രോഗം ബാധിച്ചത്- 2603 പേർക്ക്
2 ദിവസം പരിശോധിക്കുക- 20,000 പേരെ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |