കോന്നി : കാട്ടാനകളെ തുരത്താൻ വഴികൾ പലതുണ്ടെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അജ്ഞത മൂലം പലപ്പോഴും ഇതിന് കഴിയുന്നില്ല. ആനകളുടെ ആക്രമണങ്ങൾ മൂലമുളള പരിക്കുകൾക്കും കൃഷി നാശത്തിനും പരാതി നൽകിയാൽ മറുപടി നൽകാൻ പോലും വനംവകുപ്പിൽ ആളില്ലാത്ത സ്ഥിതിയാണ്. വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കടമെടുത്തും കഷ്ടപ്പെട്ടും നട്ടുവളർത്തിയ കൃഷികളുടെ വിളവ് ആനകൾ സ്വന്തമാക്കുന്നതോടെ കർഷകർ ദുരിതത്തിലാണ്.
വനംവകുപ്പിന് ചെയ്യാവുന്ന കാര്യങ്ങൾ
1.വനത്തിൽ മരങ്ങൾ നശിച്ച പ്രദേശങ്ങളിൽ ഫല വൃക്ഷങ്ങൾ നട്ടുവളർത്തുക.
2. നീർച്ചാലുകൾക്കും ചെറുതോടുകൾക്കും അരികിൽ ഉപ്പ് വിതറുക.
3.തടയണ കെട്ടി വേനൽക്കാലത്തും ജലംസംഭരിച്ച് നിറുത്തുക.
4.വനാതിർത്തിയിൽ 20 അടി വീതിയിൽ കാടുതെളിക്കുക.
മൃഗങ്ങൾ ഇറങ്ങി വരാതിരിക്കാനും ഇവയെ കാണാനും ഇതിലൂടെ സാധിക്കും.
5. സൗരോർജ വേലികൾ ഗുണമേന്മയേറിയ കമ്പികൊണ്ട് നിർമ്മിച്ച് വാച്ചർമാരെയോ വനസംരക്ഷണ സമിതിയെയോ നിയോഗിക്കുക.
അശാസ്ത്രീയ വനപരിപാലനം
അശാസ്ത്രീയ വനപരിപാലനം മൂലം ആനകൾക്ക് കാട്ടിൽ ആവശ്യത്തിനു ഭക്ഷണം ലഭ്യമല്ലാതായി. വനം വാസയോഗ്യമല്ലാത്തതിനാലാണ് ആന പുറത്തേക്കിറങ്ങുന്നത്. അക്വേഷ, മാഞ്ചിയം തോട്ടങ്ങൾ പൂക്കുമ്പോഴുണ്ടാകുന്ന ഗന്ധം ഒരു ജീവികൾക്കും സുഖകരമല്ല. മനുഷ്യനടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഇത് കാരണമാകും.
നഷ്ട പരിഹാരം അവകാശം
വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കാർഷിക വിളകൾ നശിച്ചാലും ആളുകൾക്ക് പരിക്കേറ്റാലും ഇരയായവർക്ക് 1980ലെ നിയമം അനുസരിച്ച് നഷ്ടപരിഹാരം നൽകാൻ വനംവകുപ്പ് ബാധ്യസ്ഥരാണ്. 2005 ലെ ഭേദഗതി അനുസരിച്ച് മരണത്തിന് പത്ത് ലക്ഷം രൂപ വരെ ലഭിക്കും. കന്നുകാലി, കൃഷി, വീട് എന്നിവയ്ക്കും യഥാർത്ഥ വിലയുടെ 75 ശതമാനം ലഭിക്കും. എന്നാൽ അജ്ഞതയും നൂലാമാലകളും മൂലം പല കർഷകരും നഷ്ടപരിഹാരത്തിനായി അപേക്ഷ പോലും നൽകാറില്ല.
കാട്ടനകൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ പല മാർഗങ്ങളുമുണ്ട്. മഴക്കാലത്ത് ആനകളിൽ ലവണാംശം നഷ്ടമായാൽ ഇവ നാട്ടിലേക്ക് ഇറങ്ങും. ഇത് തടയാൻ വനത്തിനുള്ളിൽ വിവിധയിടങ്ങളിൽ ഉപ്പ് നിക്ഷേപിക്കണം. പ്ളാവ് ഉൾപ്പടെയുള്ള ഫല വൃക്ഷങ്ങൾ വനത്തിനുള്ളിൽ നട്ടുപിടിപ്പിക്കണം. ഇവയുടെ വിത്ത് വിവിധ ഭാഗങ്ങളിൽ പാകിയാൽ വലിയ പരിചരണം ഇല്ലാതെ വളരും. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ആനകൾക്ക് ക്രാണശക്തി കൂടുതലാണ്. ചക്ക, കൈതച്ചക്ക ഉൾപ്പടെയുള്ള ഫലങ്ങൾ വനത്തിനോട് ചേർന്ന് നട്ടുപിടിപ്പിക്കാതിരിക്കുക. വനാതിർത്തിയിലെ കിടങ്ങുകളും സൗരോർജ്ജ വേലികളും കാര്യക്ഷമാകുക.
ചിറ്റാർ ആനന്ദൻ
(മുൻ വനംവകുപ്പ് ഉദ്യോഗസ്ഥൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |