SignIn
Kerala Kaumudi Online
Thursday, 28 March 2024 8.10 PM IST

ചാരക്കേസ് ഗൂഢാലോചനയുടെ നീരാളിക്കൈകൾ എവിടെവരെ ?​

spy-case

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെതിരായ ഗൂഢാലോചന സി.ബി.ഐ വീണ്ടും അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവോടെ പന്ത് കേന്ദ്രസർക്കാരിന്റെ കോർട്ടിലെത്തുകയാണ്. ചാരക്കേസിന് മാനുഷികവും രാഷ്ട്രീയവും, ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ടും നിഗൂഢതകളുണ്ട്. കേരള രാഷ്ട്രീയം മുതൽ റഷ്യ - അമേരിക്ക ബഹിരാകാശ മത്സരം വരെ നീളുന്ന സംഭവത്തിൽ അന്വേഷണം ഏതറ്റംവരെ പോകുമെന്നത് കണ്ടറിയണം.

നമ്പിനാരായണൻ എന്ന ശാസ്ത്രജ്ഞനെ കേസിൽ കുടുക്കി പീഡിപ്പിച്ചതും പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തലും ഒരുവശം മാത്രമാണ്. ഇതിന് പ്രേരകമായത് അന്നത്തെ കോൺഗ്രസിലെ രാഷ്ട്രീയ കിടമത്സരങ്ങളാണെന്ന് കണ്ടെത്തിയാൽ അത് വൻ കോളിളക്കമാകും. ഇന്ത്യയുടെ ബഹിരാകാശ വളർച്ച മുരടിപ്പിച്ച സംഭവത്തിൽ അന്താരാഷ്ട്ര ഗൂഢാലോചനയ്ക്ക് ഇന്ത്യയിലെ ഉദ്യോഗസ്ഥർ കൂട്ടുനിന്നെങ്കിൽ അതിന്റെ മാനം വളരെ വലുതായിരിക്കും.സി.ബി.ഐ അന്വേഷണത്തിന് കോടതി നിബന്ധന വയ്ക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഐ.ബി ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും തിരിഞ്ഞേക്കാം.

ചാരക്കേസ് കേരളത്തിലെ രണ്ടു മുന്നണികൾക്കെതിരെയും ബി.ജെ.പി ആയുധമാക്കിയിരുന്നു. നമ്പിനാരായണന് എതിരെ ഗൂഢാലോചന നടന്നു എന്ന് പ്രധാനമന്ത്രി ഉൾപ്പെടെ ആരോപിച്ചിരുന്നു.

ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് സി.ബി.ഐക്ക് കൈമാറിയ സുപ്രീംകോടതി,​ ഇത് പ്രാഥമിക റിപ്പോർട്ടായി കണക്കാക്കിയാൽ മതിയെന്നാണ് നിർദ്ദേശിച്ചത്. അതായത് ജസ്റ്റിസ് ജയിന്റെ കണ്ടെത്തലിന് അപ്പുറത്തേക്ക് സി.ബി.ഐക്ക് പോകാം.

ഗൂഢാലോചനയുണ്ടെങ്കിൽ കേരളത്തിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങണമെന്നില്ല. ഗുജറാത്ത് സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ആർ.ബി. ശ്രീകുമാറിലേക്ക് വരെ അത് നീണ്ടേക്കാം.

ഗ്രൂപ്പ് തർക്കത്തിന്റെ പേരിൽ കെ.കരുണാകരനെതിരായ രാഷ്ട്രീയഗൂഢാലോചന കൂടി ആയിരുന്നുവെന്ന് പ്രധാനമന്ത്രി തന്നെ ആരോപിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ ഉള്ളടക്കം രഹസ്യമായിരിക്കെ സി.ബി.ഐക്ക് വലിയ നീക്കങ്ങൾക്കുള്ള അവസരമാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കറിന്റെ ബെഞ്ച് തുറന്നിട്ടിരിക്കുന്നത്.

ഗൂഢാലോചന തെളിയിക്കുന്നതിനൊപ്പം രാഷ്ട്രീയ നീക്കങ്ങളിലേക്കും സി.ബി.ഐ കടക്കാം.

തണുത്തുപോയ ക്രയോജനിക്ക് പദ്ധതി

1992ലാണ് ഐ.എസ്.ആർ.ഒ ക്രയോജനിക് എൻജിൻ പദ്ധതി തുടങ്ങുന്നത്. 1994ൽ ചാരക്കേസ് പദ്ധതിയുടെ താളം തെറ്റിച്ചു. 2014ലാണ് ഇന്ത്യ ക്രയോജനിക് വിദ്യ സ്വന്തമാക്കിയത്. 20 വർഷം വൈകി. റഷ്യ, അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, ചെെന എന്നിവർക്ക് മാത്രം സ്വന്തമായ സാങ്കേതിക വിദ്യയാണിത്. മൈനസ് 183 ഡിഗ്രിയിൽ ഒാക്സിജനും മൈനസ് 253 ഡിഗിയിൽ ഹൈഡ്രജനും തണുപ്പിച്ച് ദ്രാവകങ്ങളാക്കി റോക്കറ്റ് എൻജിനിൽ ഇന്ധനമായി ഉപയോഗിക്കും. ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ അനിവാര്യം. ഇന്ന് ജി.എസ്.എൽ.വി.മാർക്ക് ത്രീ റോക്കറ്റ് 5,​000 കിലോയിലേറെ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത് ക്രയോജനിക് എൻജിനിലാണ്. രാജ്യത്തിന്റെ ശാസ്ത്രപുരോഗതിക്ക് വിലങ്ങിട്ട ചാരക്കേസിലെ ഗൂഢാലോചന തെളിഞ്ഞാൽ രാജ്യത്തിന്റെ ശത്രുക്കളെയായിരിക്കും പുറത്തു കൊണ്ടുവരിക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SPY CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.