ആലപ്പുഴ: ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും മുന്നൂറിന് മുകളിലേക്ക് ഉയർന്നതോടെ കടുത്ത നിയന്ത്രണങ്ങൾ മുൻകൂട്ടി കണ്ട് സ്വയം നിയന്ത്രണത്തിലേക്ക് മടങ്ങുകയാണ് പൊതുസമൂഹം. ബസുകളിൽ നിന്നുള്ള യാത്രയ്ക്ക് പൂർണ നിരോധനം പ്രാബല്യത്തിൽ വന്നു. നിർദേശം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്.
രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക ഇടപെടലുകളിൽ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ഇ സഞ്ജീവനി വഴി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്താം. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് തിരക്കിൽ നിന്ന് സ്വയം ഒഴിഞ്ഞ് നിൽക്കാൻ ജനം ജാഗ്രത കാട്ടുന്നുണ്ട്. ലക്ഷണങ്ങൾ പ്രകടമാവുകയോ, കൊവിഡ് രോഗിയുമായി സമ്പർക്കമുണ്ടാവുകയോ ചെയ്താൽ പരിശോധന നടത്താൻ മടിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകുന്നു. 6 മണിക്കൂറിലധികം ഒരു മാസ്ക് ധരിക്കരുത്. നനഞ്ഞ മാസ്കും ഉപയോഗിക്കരുത്. മറ്റുള്ളവരുമായി ഇടപെടുമ്പോൾ രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം.
..........................
തിരക്കുകുറഞ്ഞ വാഹനങ്ങളിൽ യാത്ര ചെയ്യുക
കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ലിസ്റ്റ് തയ്യാറാക്കുക
പച്ചക്കറിയും പഴങ്ങളും കഴുകി വൃത്തിയാക്കി ഉപയോഗിക്കുക
നിർബന്ധമായും കൈകൾ അണുവിമുക്തമാക്കുക.
...............................
# വീട്ടിലും വേണം കരുതൽ
കൊവിഡ് പോസിറ്റീവ് രോഗി വീട്ടിൽ ചികിത്സയിൽ കഴിയുമ്പോൾ (ഹോം ഐസോലേഷൻ) ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ പൾസ് ഓക്സീമീറ്റർ ഉപയോഗിച്ച് നിരീക്ഷിക്കണം. ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വേണം. രോഗി ഉപയോഗിച്ച വസ്തുക്കളുമായി മറ്റുള്ളവർ സമ്പർക്കത്തിലാകരുത്. കൂടുതൽ ശാരീരിക അസ്വാസ്ഥ്യമനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണം.
# വാക്സിനെടുക്കണം
45 വയസ് കഴിഞ്ഞ എല്ലാവരും വാക്സിൻ സ്വീകരിക്കണം. കുഞ്ഞുങ്ങൾക്ക് നൽകിവരുന്ന പ്രതിരോധ കുത്തിവയ്പുകൾ മുടക്കരുത്. അത്യാവശ്യത്തിനല്ലാതെ ആശുപത്രികൾ സന്ദർശിക്കരുത്. പോഷക മൂല്യമുള്ള ആഹാരം ശീലമാക്കണം. വീട്ടിൽ കിടപ്പുരോഗികളുണ്ടെങ്കിൽ ആരോഗ്യമുള്ള ഒരംഗം മാത്രം പരിചരിക്കുകയും മുറിയിൽ പ്രവേശിക്കുകയും ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |