പഴയങ്ങാടി:ചൂട്ടാട് -പാലക്കോട് അഴിമുഖത്തിന്റെ സംരക്ഷണത്തിന് പുലിമുട്ട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഹാർബർ എൻജിനിയറിംഗ് വകുപ്പിലെ ഉന്നതോദ്യോഗസ്ഥസംഘം ടി .വി. രാജേഷ് എം.എൽ. എയോടൊപ്പം പദ്ധതി പ്രദേശം സന്ദർശിച്ചു . റിബിൽഡ് കേരള ഇനിഷേറ്റിവിൽ ഉൾപ്പെടുത്തി ഹാർബർ എൻജിനീയറിംഗ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.
28.6 കോടി രൂപയുടെ സമഗ്ര പദ്ധതിക്കാണ് കഴിഞ്ഞ ഫെബ്രുവരി 24 ന് ചേർന്ന മന്ത്രിസഭയോഗത്തിന്റെ അനുമതി ലഭിച്ചത്.പദ്ധതിയ്ക്ക് ഭരണാനുമതിയും ലഭിച്ചു. പൂനയിലെ സി. ഡബ്ലു .പി. ആർ .എസാണ് ഇതുസംബന്ധിച്ച മാതൃകാ പഠനം നടത്തിയത്. മാട്ടൂൽ -മാടായി -പാലക്കോട് തീരദേശ മേഖലയിലെ രൂക്ഷമായ കടലാക്രമണം തടയുന്നതിനും മത്സ്യബന്ധനം സുഗമമാക്കുന്നതിനും പാലക്കോട് അഴിമുഖത്ത് മണൽ അടിഞ്ഞുകൂടുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനായിട്ടുമാണ് അഴിമുഖത്ത് പുലിമുട്ട് നിർമ്മിക്കുന്നത്. പുലിമുട്ട് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ടി വി രാജേഷ് എം എൽ എ യുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം ഫിഷറീസ് വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സംഘത്തിന് മന്ത്രി ഉറപ്പ് നൽകിയതോടെയാണ് പദ്ധതിയുടെ തുടക്കം.
പുലിമുട്ടിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടെ കടലാക്രമണത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകും. മത്സ്യ തൊഴിലാളികളുടെയും തീരദേശവാസികളുടെയും ദീർഘ നാളത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുക. സർവ്വെ പ്രവർത്തനം ഉടൻ പൂർത്തികരിച്ച് മൂന്ന് മാസത്തിനകം പ്രവൃത്തി ടെൻഡർ ചെയ്ത് പുലിമുട്ടിന്റെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കുമെന്ന് ഹാർബർ വകുപ്പ് ചീഫ് എഞ്ചിനിയർ ബി .ടി. വി. കൃഷ്ണൻ പറഞ്ഞു. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ജോമോൻ കെ. ജോർജ്ജ്, സൂപ്രണ്ടിംഗ് എൻജിനിയർ കുഞ്ഞി മാമ്മു പറവത്ത്, ടി .വി. ബാലകൃഷ്ണൻ , എൻ. വി. വിനയൻ , ഡിസൈനിംഗ് വിഭാഗം ടീം അംഗങ്ങളും അഴിമുഖം സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
ചൂട്ടാട് -പാലക്കോട് അഴിമുഖം പുലിമുട്ട് പദ്ധതി
വടക്ക് 365 മീറ്റർ പുലിമുട്ട്
തെക്ക് 210 മീറ്റർ പുലിമുട്ട്
പാലക്കോട് പുഴയ്ക്ക് 695 മീറ്റർ സംരക്ഷണ ഭിത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |