കാസർകോട്: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇത് നിയന്ത്രിക്കുന്നതിന് കടുത്ത നടപടികളുമായി കാസർകോട് പൊലീസ് രംഗത്ത്. ജില്ലയിൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ് പറഞ്ഞു.
പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കൊവിഡ് മാനദണ്ഡ നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖ വിതരണം നടത്തി. വ്യാപാര സ്ഥാപനങ്ങളിൽ കയറി സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചും മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ചും നിർദ്ദേശങ്ങൾ നൽകി. കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ബസുകളിൽ കയറി ജീവനക്കാർക്കും യാത്രക്കാർക്കും നിർദ്ദേശം നൽകി.
ബസ് സ്റ്റാൻഡുകൾ, ഓട്ടോടാക്സി സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന ഏർപ്പെടുത്തും. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലും പലരും മാസ്‌ക് ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പുലർച്ചെ മുതൽ തന്നെ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ആവശ്യാർത്ഥം കൂട്ടംകൂടി നിൽക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർക്ക് ആവശ്യമായ ബോധവത്ക്കരണം നൽകും.കുട്ടികളും പ്രായമായവരും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ പൊലീസ് മേധാവി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് ഡിവൈ.എസ്.പി പി. സദാനന്ദൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എ.വി പ്രദീപ്, സി.ഐ കെ.വി. ബാബു, എസ്.ഐമാരായ കെ. ഷൈജു, ഷെയ്ക്ക് അബ്ദുൽറസാഖ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വ്യാപാര സ്ഥാപനങ്ങൾ രാത്രി 10 മണി വരെ മാത്രം
ലംഘിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യും
അടച്ചിട്ട ഹാളുകളിൽ പരമാവധി 75 പേർ മാത്രം
വിവാഹത്തിലുൾപ്പെടെ പരമാവധി 100 പേർ
ആരാധനാലയങ്ങളിൽ 100 ൽ കൂടുതലാളുകൾ പാടില്ല
രാത്രികാല പരിശോധന കർശനമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |