കാസർകോട്: ബേക്കൽ പൊലീസ് സ്റ്റേഷന് സമീപം കോട്ടിക്കുളം പള്ളിക്കടുത്ത കടവരാന്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കർണാടക സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിയെ തിരിച്ചറിയാൻ കഴിയാത്തത് പൊലീസിനെ കുഴക്കുന്നു. 45 വയസ് പ്രായം തോന്നിക്കുന്ന കർണാടക സ്വദേശിയെ അടിച്ചുകൊന്ന ശേഷം കട വരാന്തയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇയാളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനും കഴിഞ്ഞിട്ടില്ല.
മൂന്ന് ദിവസം വരെ കാത്തിരിക്കാനാണ് പൊലീസ് തീരുമാനം. കൊല്ലപ്പെട്ട മദ്ധ്യവയസ്‌ക്കനെ പലയിടങ്ങളിലും കണ്ടിരുന്നതായി കസ്റ്റഡിയിലുള്ള യുവാവും മറ്റു തൊഴിലാളികളും മൊഴി നൽകിയത് അനുസരിച്ചു കാസർകോട് അയ്യപ്പ ഭജന മഠം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ബേക്കൽ പൊലീസ് അന്വേഷണം നടത്തി. കൊല്ലപ്പെട്ടുകിടക്കുന്ന ഫോട്ടോയുമായി നടത്തിയ അന്വേഷണത്തിൽ തുമ്പൊന്നും കിട്ടിയിട്ടില്ല. കൊവിഡ് രൂക്ഷമായ ഘട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്ന കൂട്ടത്തിൽ പാലക്കുന്നിലോ കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലോ ഇയാളുടെ രൂപസാദൃശ്യമുള്ള ഒരാളെ കണ്ടിരുന്നതായി ചിലർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ കൃത്യമായ വിവരങ്ങളൊന്നും ഇതുവരെയും കിട്ടിയിട്ടില്ല.
കാസർകോട് നിന്നാണ് തന്റെ ഒപ്പം കൂടിയതെന്ന് പറയുന്ന കസ്റ്റഡിയിലുള്ള ഉമേശനും ഇയാളെ കുറിച്ച് കൃത്യമായ അറിവില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്. അതേസമയം ഇയാൾ പരസ്പര വിരുദ്ധമായ മൊഴി നൽകുന്നതും അന്വേഷണ സംഘത്തിന് വിഷമമുണ്ടാക്കുന്നു. മദ്യലഹരിയിൽ തർക്കമുണ്ടാവുകയും ഗത്യന്തരമില്ലാതെ ചെയ്യേണ്ടിവന്നുവെന്നും മൊഴി നൽകിയ യുവാവ് എങ്ങിനെയാണ് കൊലപ്പെടുത്തിയതെന്ന് തെളിച്ചുപറയാൻ കൂട്ടാക്കുന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 15 ന് രാവിലെയാണ് കോട്ടിക്കുളത്ത് കർണാടക സ്വദേശിയുടെ മൃതദേഹം തലക്ക് മാരകമായ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |