കാഞ്ഞങ്ങാട്: കോടികൾ ചെലവിട്ട് നിർമ്മിച്ച ആലാമിപ്പള്ളി ബസ് ടെർമിനലിൽ കടമുറികൾ അനാഥം. കഴിഞ്ഞ ഭരണസമിതി രണ്ടു തവണയും നിലവിലുള്ള ഭരണസമിതി ഒരുതവണയും കടമുറികൾ ലേലത്തിനു വച്ചുവെങ്കിലും ആരും പങ്കെടുത്തില്ല. രണ്ടു വർഷം മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ഹഡ്‌കോയിൽ നിന്നും അഞ്ചുകോടിയിൽ പരം രൂപ വായ്പയെടുത്താണ് നഗരസഭ ടെർമിനൽ നിർമ്മാണം പൂർത്തീകരിച്ചത്.
കഴിഞ്ഞ ഭരണസമിതി മുറികളുടെ നിരതദ്രവ്യവും വാടകയും കുത്തനെ കൂട്ടിയതാണ് കടമുറികൾ ലേലത്തിനെടുക്കുന്നതിൽ നിന്നും വ്യാപാരികളെ പിന്തിരിപ്പിക്കുന്നതെന്ന് പറയുന്നു. മൂന്നു നിലകളിലായി നൂറിലേറെ മുറികളുണ്ട്. രണ്ടു വർഷമായിട്ടും കട മുറികൾ ലേലത്തിൽ പോകാത്തതിനാൽ ഇതുവരെ നഗരസഭയ്ക്ക് ഒരു വരുമാനവും ഇതിൽ നിന്ന് ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഭരണസമിതി ആരോടും ചർച്ച ചെയ്യാതെ എടുത്ത നിലപാടുകളാണ് ടെർമിനലിനെ ഈ സ്ഥിതിയിലെത്തിച്ചതെന്ന് മുസ്ലിംലീഗ് ആരോപിക്കുന്നു. ബസ് ടെർമിനൽ വ്യവസ്ഥകൾ നിശ്ചയിക്കുന്നതിനു മുമ്പ് സർവ്വകക്ഷി യോഗം വിളിക്കാൻ ലീഗ് ആവശ്യപ്പെട്ടതാണ്. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് ഭണസമിതി പ്രവർത്തിച്ചതെന്ന് ഇവർ പറയുന്നു.
അതേസമയം നഗരസഭ നിശ്ചയിച്ച പ്രകാരം ബസുകൾ ഇപ്പോൾ സ്റ്റാൻഡിൽ കയറിയിറങ്ങുന്നുണ്ടെന്നും മറ്റ് നടപടികൾ അടുത്തമാസത്തോടെ പുനരാരംഭിക്കാനാകുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് ബസ് സ്റ്റാൻഡിലെ കടമുറികളുടെ ലേല നടപടികൾ പ്രാബല്യത്തിൽ വരാത്തത്.
നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത
മുറികൾ ലേലത്തിൽ പോകാത്ത സാഹചര്യത്തിൽ വ്യവസ്ഥകൾ വീണ്ടും പുതുക്കി സർക്കാരിലേക്കയക്കണം. അനുമതി കിട്ടിയാൽ മാത്രമേ വാടകയും നിരതദ്രവ്യവും കുറയ്ക്കാൻ പറ്റൂ. മുസ്ലീം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |