കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ശസ്ത്രക്രിയയ്ക്ക് വിധേയനായി. അബുദാബിയിലെ ബുർജിൽ ആശുപത്രിയിലാണ് യൂസഫലിയുടെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയത്. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ ഡോ. ഷാവാർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരടങ്ങുന്ന പ്രത്യേകസംഘമാണ് നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിക്കുന്നതായും ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.
കഴിഞ്ഞ 12ന് രാവിലെ എറണാകുളം പനങ്ങാട്ടെ ചതുപ്പുനിലത്ത് യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ ഇടിച്ചിറക്കേണ്ടിവന്നിരുന്നു. തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സ തേടിയ യൂസഫലി അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് ബുർജിൽ ആശുപത്രിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ യൂസഫലിയെ നേരിട്ട് വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. വിവരങ്ങളന്വേഷിച്ച എല്ലാവരോടും യൂസഫലിയും കുടുംബവും നന്ദി അറിയിച്ചു. ഏപ്രിൽ 13നാണ് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |