തൃശൂർ : തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളി ക്ഷേത്രങ്ങളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും. പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ 11.35നും 12.10നും ഇടയിലാണ് കൊടിയേറ്റം. പാരമ്പര്യ അവകാശികളായ ചെമ്പിൽ കുടുംബം കൊടിമരമൊരുക്കും. ദേശക്കാർ ചേർന്ന് കൊടിമരമുയർത്തും. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, മേൽശാന്തി വടക്കേടത്ത് വാസുദേവൻ നമ്പൂതിരി എന്നിവർ താന്ത്രിക ചടങ്ങുകൾ നടത്തും. ക്ഷേത്രമതിൽക്കകത്തെ പാലമരത്തിലും കൊടിക്കൂറ ഉയർത്തും. പാറമേക്കാവ്, തിരുമ്പാടി ക്ഷേത്രങ്ങൾ കൂടാതെ കാരമുക്ക്, അയ്യന്തോൾ, ലാലൂർക്കാവ്, ചൂരക്കോട്ടുകാവ്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, കണിമംഗലം എന്നിവിടങ്ങളിലും കൊടിയേറ്റം നടക്കും. പൂരത്തിന്റെ പങ്കാളികളായ 8 ഘടകപൂരങ്ങളിൽ പങ്കെടുക്കുന്ന 200 പേർക്ക് വീതം സൗജന്യ വാക്‌സിൻ നൽകും. വാക്‌സിൻ എടുത്ത എല്ലാവർക്കും ഘടകപൂരങ്ങളുടെ ഭാഗമാകാം. ഘടക ക്ഷേത്രങ്ങളുടെ പ്രതിനിധികളുമായി കളക്ടർ നടത്തിയ യോഗത്തിലാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |