യാത്രക്കാരില്ല, പ്രതിദിന കളക്ഷനിൽ 40% കുറവ്
പാലക്കാട്: കൊവിഡ് രണ്ടാംതരംഗം വ്യാപകമായതോടെ കർശന നിയന്ത്രണവും യാത്രക്കാരുടെ കുറവും മൂലം കെ.എസ്.ആർ.ടി.സി വീണ്ടും പ്രതിസന്ധിയിലേക്ക്. സമ്പൂർണ ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി കൊവിഡ് വ്യാപനം കുറഞ്ഞതോടെ കരകയറി വരുന്നതിനിടെയാണ് രണ്ടാംതരംഗത്തിൽ ആടിയുലയുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി പാലക്കാട് ഡിപ്പോയിലെ പ്രതിദിന വരുമാനം 10 മുതൽ 12 ലക്ഷം വരെയായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിലവിലെ 57 സർവീസുകളും നടത്തിയിട്ടും ആറ്-ഏഴ് ലക്ഷം മാത്രമാണ് ലഭിക്കുന്നത്. കളക്ഷനിൽ 40% കുറവാണ് ഉണ്ടായത്.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബസിൽ ഇരുന്ന് യാത്ര മാത്രമേ അനുവദിക്കൂ. പല റൂട്ടുകളിലെ സർവീസുകളിലും യാത്രക്കാർ തീരെ കുറവാണ്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണുണ്ടാക്കുന്നത്. മുമ്പ് രാവിലെയും വൈകിട്ടുമാണ് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നത്. ബാക്കി സമയം അത്യാവശ്യത്തിന് യാത്രക്കാരുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതുമില്ലാത്ത അവസ്ഥയാണ്. പാലക്കാട്-കോയമ്പത്തൂർ സർവീസില്ലെങ്കിലും വാളയാർ വരെ ഓടുന്നുണ്ട്. എന്നാൽ തമിഴ്നാട് ഇ-പാസ് നിർബന്ധമാക്കിയതോടെ വാളയാറിലേക്കും യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
സ്ഥിതി രൂക്ഷമായതോടെ ഭയം കാരണം പൊതുവാഹനങ്ങളിൽ കയറാൻ യാത്രക്കാർ മടിക്കുന്നു. യാത്രക്കാരുടെ കുറവ് തുടർന്നാൽ നിലവിലെ സർവീസ് വെട്ടിക്കുറയ്ക്കേണ്ടി വരും.
-ടി.എ.ഉബൈദ്, എ.ടി.ഒ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |