തകഴി പുരസ്കാരം പെരുമ്പടവം ശ്രീധരന് മന്ത്രി ജി.സുധാകരൻ സമ്മാനിക്കുന്നു.
അമ്പലപ്പുഴ: മലയാള ഭാഷ ഉള്ളിടത്തോളം കാലം, മലയാള സാഹിത്യത്തിന്റെ കാരണവരായി തകഴി ജീവിക്കുമെന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. തകഴി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തകഴിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചത് ജീവിതത്തിലെ മഹത്തായ അനുഭവമാണ്. സാധാരണക്കാരന്റെ വിഷയങ്ങളും ആശയങ്ങളും കഥയിലൂടെ ആവഷ്കരിച്ച സാഹിത്യകാരനാണ് തകഴി. തോട്ടിപ്പണിക്കാരുടെയും സാധാരണ മനുഷ്യരുടെയും കഥ പറഞ്ഞാണ് അദ്ദേഹം വിശ്വസാഹിത്യകാരനായതെന്നും പെരുമ്പടവം പറഞ്ഞു. തകഴി ജന്മദിനാഘോഷവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
വായന മരിക്കുന്നില്ലെന്നതിന്റെ തെളിവാണ് പെരുമ്പടവത്തിന്റെ കൃതികൾക്ക് ലഭിക്കുന്ന പ്രചാരണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച, തകഴി സ്മാരക സമിതി ചെയർമാൻ കൂടിയായ മന്ത്രി ജി.സുധാകരൻ പറഞ്ഞു. സാധാരണക്കാരിലൊരാളായി അവരുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന കഥാകാരനും മാനവികതയുടെ എഴുത്തുകാരനുമാണ് പെരുമ്പടവം. നല്ല സാഹിത്യകാരൻ ഒരു നല്ല മനുഷ്യനായിരിക്കുമെന്നതിന്റെ തെളിവാണ് പെരുമ്പടവം ശ്രീധരനെന്നും അദ്ദേഹം പറഞ്ഞു. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങിയ തകഴി പുരസ്കാരം പെരുമ്പടവം ശ്രീധരന് മന്ത്രി ജി.സുധാകരൻ സമർപ്പിച്ചു. തകഴിയുടെ ചെറുമകൻ രാജ് നായർ രചിച്ച് ഡി.സി.ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന കടലാസു പക്കികൾ എന്ന നോവൽ വയലാർ ശരത്ചന്ദ്രവർമ്മക്ക് കൈമാറി മന്ത്രി പ്രകാശനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയായി. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജയകുമാർ, ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, സ്മാരക സമിതി വൈസ് ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥപിള്ള, സെക്രട്ടറി കെ.ബി.അജയകുമാർ, സി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |