തിരുവനന്തപുരം: ശമ്പള ഫിക്സേഷൻ നടത്തേണ്ട ഏജീസ് ഓഫീസിൽ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഗസറ്രഡ് ജീവനക്കാരുടെ പരിഷ്കരിച്ച ശമ്പളം അടുത്ത മാസവും കിട്ടാനിടയില്ല.
പരിഷ്‌കരിച്ച ശമ്പളം മാർച്ച് 20നകം ഫിക്സ് ചെയ്യമെന്നാണ് സർക്കാർ ഏജിയോട് ആവശ്യപ്പെട്ടിരുന്നത്. അതിന് ഏജീസ് ഓഫീസിന് കഴിഞ്ഞില്ല. പരിഷ്‌കരിച്ച ശമ്പളം മേയ് ആദ്യം നൽകാനായി ഏപ്രിൽ 20ന് മുമ്പ് ഫിക്‌സ് ചെയ്യാനാണ് ജീവനക്കാർക്ക് എ.ജിയുടെ നിർദ്ദേശം. ഗസറ്രഡ് ഓഫീസർമാരുടെ ശമ്പളമാണ് ഏജീസ് ഓഫീസിൽ ഫിക്സ് ചെയ്യുന്നത്. നോൺ ഗസറ്രഡ് ജീവനക്കാരുടെ ഫിക്സേഷൻ സ്പാർക്ക് വഴിയാണ്.
ശമ്പളം പരിഷ്കരിച്ചാൽ ആറുമാസത്തിനകമാണ് ഏജീസ് ഓഫീസിൽ ഫിക്സ് ചെയ്യുക. തിരഞ്ഞെടുപ്പിന് മുമ്പ് പരിഷ്കരിച്ച ശമ്പളം നൽകാനാണ് മാർച്ച് 20നകം ഫിക്സ് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടത്. അത് നടന്നില്ല.
ശമ്പളം പുനർനിർണയിച്ച് ജീവനക്കാരുടെ പേ സ്ലിപ്പിൽ ഒപ്പിടേണ്ട സീനിയർ അക്കൗണ്ട്സ് ഓഫീസർമാരുടെ അഭാവമാണ് പ്രശ്നം. 60 ഓളം സീനിയർ അക്കൗണ്ട്സ് ഓഫീസർമാർ വേണ്ടിടത്ത് പകുതിയോളമേ ഇപ്പോഴുള്ളൂ. റിട്ടയർ ചെയ്ത് രണ്ടും മൂന്നും മാസമായിട്ടും പെൻഷൻ കിട്ടാത്തവരുടെ എണ്ണവും കൂടുകയാണ്. രണ്ടായിരത്തോളം പേരാണ് പെൻഷൻ കാത്തിരിക്കുന്നത്. ഉദ്യോഗസ്ഥർ ശമ്പള പരിഷ്കരണത്തിന് പിന്നാലെ പോയപ്പോൾ പെൻഷൻ ഫയലുകൾ പെൻഡിംഗ് ആയി. എന്നാൽ പെൻഡിംഗ് ഫയലുകൾ പൂജ്യം എന്ന റിപ്പോർട്ടാണ് എല്ലാ മാസവും സി.എ.ജിയിലേക്ക് എ.ജി ഓഫീസിൽ നിന്ന് പോകുന്നത്. അതിനാൽ ഉദ്യോഗസ്ഥരില്ലാത്തതിന്റെ ഗൗരവം മുകളിലുള്ളവർക്ക് ബോദ്ധ്യമാവില്ല. എത്രയും പെട്ടെന്ന് സീനിയർ അക്കൗണ്ട്സ് ഓഫീസർമാരുടെ ഒഴിവുകൾ നികത്തിയാലേ സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാനാവൂ എന്നാണ് ഏജീസ് ജീവനക്കാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |