കൊച്ചി: ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെ നയതന്ത്രചാനൽ സ്വർണക്കടത്തിലും അനുബന്ധ കേസുകളിലും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ശക്തമാക്കും. അന്വേഷണം വേഗത്തിലാക്കാനും കുറ്റകൃത്യവുമായി ബന്ധമുണ്ടെങ്കിൽ ഏതു ഉന്നതനായാലും നടപടി സ്വീകരിക്കാനും കൊച്ചിയിലെ ഇ.ഡി ടീമിന് ഡൽഹിയിലെ ആസ്ഥാനത്തു നിന്ന് നിർദ്ദേശം ലഭിച്ചു.
അന്വേഷണം മുറുകുമ്പോൾ 'ബോംബ്' പൊട്ടുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. സർക്കാരിനെ മോശമാക്കാൻ വോട്ടെടുപ്പിന് തൊട്ടുമുമ്പ് ബോംബ് പൊട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പറഞ്ഞിരുന്നു.
പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തങ്ങൾക്കെതിരെ കേസെടുത്തതോടെ സ്വർണക്കടത്ത് കേസുകളിൽ ഇ.ഡി മെല്ലെപ്പോക്കിലായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ ഒഴിവാക്കാൻ ഇ.ഡിക്ക് നിർദ്ദേശവും ലഭിച്ചിരുന്നു. രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും ഹാജരാകാതിരുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഒൗദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തത് വോട്ടെടുപ്പിന് ശേഷമാണ്. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കാൻ സമർപ്പിച്ച ഹർജിയിലെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു ഇ.ഡി.
നയതന്ത്ര ചാനലിൽ സ്വപ്നയും സംഘവും സ്വർണം കടത്തിയതിന് പുറമെ, ലൈഫ് മിഷൻ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയ കേസും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഡോളർ കടത്തുമായി ബന്ധപ്പെട്ടാണ് സ്പീക്കറെ ചോദ്യം ചെയ്തത്. ഇ.ഡിക്ക് പുറമെ കസ്റ്റംസും എൻ.ഐ.എയും അന്വേഷണം വിപുലമാക്കുമെന്നാണ് സൂചന.
അന്വേഷണം ഇതുവഴി
# സന്ദീപ് നായർ വഴി യു.എ.ഇ കോൺസൽ ജനറലിന് സ്‌പീക്കർ ഡോളർ കൈമാറിയെന്ന മൊഴിയിൽ കൂടുതൽ അന്വേഷണം.
# മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വർണക്കടത്തിന് ടീമുണ്ടായിരുന്നെന്ന മൊഴിയിൽ അന്വേഷണം.
# മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യൽ. ഇതിനായി വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |