രാജ്യത്ത് സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ നാല് ദിവസങ്ങളായി പ്രതിദിനം രണ്ട് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇന്നലെ മാത്രം ആയിരത്തി അഞ്ഞൂറിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ വകഭേദങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ വാക്‌സിനേഷൻ മാത്രമാണ് നമുക്ക് മുന്നിലുള്ള ഏക പ്രതീക്ഷ.
എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളും, ആരോഗ്യ വിദഗ്ദ്ധരും ജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്യുന്നു. എന്നിരുന്നാലും വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ആശങ്കയും ചില സംശയങ്ങളുമുണ്ട്.
വാക്‌സിനുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് ബ്രേക്ക്ത്രൂ' കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് ഒരുപാട് പേർക്ക് സംശയമുണ്ട്.വാക്‌സിനെടുത്തവരിലുണ്ടാകുന്ന കൊവിഡ് രോഗബാധയെയാണ് വാക്‌സിന്‍ ബ്രേക്ക്ത്രൂ കേസുകള്‍ എന്ന് വിളിക്കുന്നത്.
നിലവിൽ പരീക്ഷിച്ചതും, അംഗീകരിച്ചതുമായ എല്ലാ വാക്‌സിനുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത് കടുത്ത കൊവിഡ് 19 ലക്ഷണങ്ങളിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷിക്കുന്നതിനാണ്, അല്ലാതെ കുത്തിവയ്പെടുത്തവർക്ക് രോഗം വരില്ലെന്ന് വാക്‌സിൻ കമ്പനികൾ അവകാശപ്പെടുന്നില്ല. മാത്രമല്ല നിലവിൽ ഒരു വാക്സിനും 100 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്നുമില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
ഇന്ത്യയിൽ കൊവിഡിന്റെ ചില വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്‌സിനുകൾ ഈ വകഭേദങ്ങൾക്കെതിരെ പ്രവർത്തിക്കുമോ എന്നും ആളുകൾക്ക് സംശയമുണ്ട്. ഇത് വിലയിരുത്തുന്നതിനായുള്ള പഠനങ്ങൾ നടന്നുവരികയാണ്. ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത വകഭേദത്തിനെതിരെ ചില വാക്‌സിനുകൾ ഫലപ്രദമല്ലെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നിരുന്നാലും വാക്‌സിൻ സ്വീകരിച്ചവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്. മാസ്‌ക് ഉപയോഗിക്കുകയും, കൈകൾ അണുനാശിനി ഉപയോഗിച്ച് ശുചിയാക്കുകയും, സാമൂഹിക അകലം പാലിക്കുകയുമൊക്കെ ചെയ്യണം.യഥാർത്ഥ വൈറസാണെങ്കിലും വകഭേദമാണെങ്കിലും മൂക്ക്, വായ, കണ്ണുകൾ എന്നിവയിലൂടെ മാത്രമേ ഇതിന് നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കാൻ കഴിയൂ.
ഇന്ത്യയിൽ വൈറസിന്റെ ഏത് വകഭേദമാണ് തങ്ങൾക്ക് ഭീഷണിയുണ്ടാക്കുന്നതെന്ന് ജനങ്ങൾക്ക് സംശയമുള്ള കാര്യമാണ്. രാജ്യത്തെ പലഭാഗങ്ങളിലും വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ ഇത് ഓരോരുത്തരും താമസിക്കുന്ന അല്ലെങ്കിൽ യാത്ര ചെയ്യുന്ന സ്ഥലത്തെ ആശ്രയിച്ചിരിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |