കൊവിഡ് പോസിറ്റിവിറ്റി നിരക്കിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്താൻ മറ്റു ജില്ലകളുമായി കോട്ടയം മത്സരിക്കുമ്പോഴും നിയന്ത്രണങ്ങളൊന്നും പാലിക്കാതെ കൂസലില്ലാതെ നിൽക്കുകയാണ് നാട്ടുകാർ.
മൂന്നര ശതമാനം വരെ പോസിറ്റിവിറ്റി നിരക്ക് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് താഴ്ത്തിക്കൊണ്ടു വന്നത് ഇപ്പോൾ ഇരുപതു ശതമാനത്തോട് അടുക്കുന്നു. പരിശോധന കൂട്ടുന്ന മെഗാക്യാമ്പുകൾ കഴിഞ്ഞാൽ ഇനിയും കുതിച്ചുയരാം. എന്നിട്ടും കൊവിഡിനോട് പോകാൻ പറയെന്ന മട്ടിൽ മാസ്ക് താടിയിലേക്ക് താഴ്ത്തി നിൽക്കുകയാണ് പലരും.
വാക്സിൻ ക്ഷാമമെന്ന പ്രചാരണം വന്നതോടെ പ്രതിരോധ കുത്തിവെപ്പിന് പലരും താത്പര്യം കാട്ടി തുടങ്ങി. ആളു കൂടുന്നതനുസരിച്ച് കേന്ദ്രത്തിൽ നിന്ന് വാക്സിൻ കൃത്യമായി വന്നില്ലെങ്കിൽ പണി പാളുമെന്നു കരുതി പലരും രംഗത്തെത്തിയതോടെ നേരത്തേ ഈച്ച ആട്ടിക്കൊണ്ടിരുന്ന സെന്ററുകളിൽ തിരക്കായി. അവിടെയും നിയന്ത്രണങ്ങളൊന്നും പാലിക്കാതെ കൊവിഡ് വരുത്താൻ ഇടിച്ചു തള്ളുകയാണ് നാട്ടുകാർ.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടവരെല്ലാം കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടും ക്യാമ്പുകൾ തുടങ്ങിയിട്ടും പരിശോധനയോട് താത്പര്യം കാണിച്ചവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. സൗജന്യമായി പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടും കുത്തിവെപ്പ് വേണോ വേണ്ടയോ എന്ന സംശയുമായി നിൽക്കുകയാണ് പലരും . കുത്തിവെപ്പ് എടുത്താൽ രണ്ടെണ്ണം അടിക്കാമോ മറ്റ് അസാന്മാർഗിക നടപടികൾ തുടരാമോ എന്ന സംശയമുള്ളവരാണ് മിക്കവരും. ഇവരുടെ സംശയം മാറ്റാൻ ആരോഗ്യവകുപ്പ് അധികൃതർക്കും കഴിയുന്നില്ല. ആദ്യ ഡോസെടുത്ത് നാലു ദിവസം കഴിഞ്ഞാൽ അടിക്കാം. അതല്ല രണ്ടാം ഡോസെടുത്ത് ഒരു മാസത്തിനു ശേഷമേ അടിക്കാവൂ, മരുന്നുകൾ കഴിക്കരുത് തുടങ്ങി അരുതുകളുടെ എണ്ണം കൂടുന്നതിനാൽ ആകെ ആശയക്കുഴപ്പമാണ്. കൊവിഷീൽഡും കൊവാക്സിനുമാണ് കുത്തിവെപ്പിനുള്ളത്. രണ്ടിന്റെയും പ്രതിരോധ ശേഷി വ്യത്യസ്തമാണ്. രണ്ടാം ഡോസെടുക്കുന്ന കാലാവധിയും വ്യത്യസ്തം. ഇതും ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു .
കൊവിഡ് വന്നവർക്ക് വീണ്ടും വരുന്നു. പ്രതിരോധ കുത്തിവെപ്പ് എടുത്തവരും കൊവിഡ് ബാധിതരാകുന്നു , ചിലർ മരിക്കുന്നു, ഇതെല്ലാം സാധാരണക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു . ഇതു മാറ്റാനുള്ള ബോധവത്കരണ ശ്രമമൊന്നും ഉണ്ടാകുന്നില്ല. കൊവിഡ് പുതുതായുണ്ടായ പകർച്ചവ്യാധിയാണ് . ഇതേക്കുറിച്ച് തങ്ങൾക്കൊന്നുമറിയില്ല. പിന്നെങ്ങനെ നാട്ടുകാരെ ബോധവാന്മാരാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ തന്നെ പറഞ്ഞാൽ എന്തു ചെയ്യും?
പരിശോധനയുടെ എണ്ണം കൂട്ടണം. അതിനായി തുടങ്ങിയ മെഗാ ക്യാമ്പുകളിൽ ജനങ്ങൾ എത്തണം. എങ്കിലേ നിയന്ത്രണം വരുത്താനാവൂ. അല്ലാതെ സെക്കൻഡ് ഷോ നിറുത്തിയതു കൊണ്ടോ ബാറും ഹോട്ടലും നേരത്തേ അടച്ചതു കൊണ്ടോ കൊവിഡ് നിയന്ത്രിക്കാനാവില്ല . പകലും രാത്രിയും നോക്കിയല്ലല്ലോ വൈറസ് വ്യാപനം !..വേണ്ടത് സാമൂഹ്യ അകലം പാലിക്കലും ശരിയായ രീതിയിൽ മാസ്ക് ധരിക്കലുമാണ് . അത് നിർബന്ധിച്ച് ചെയ്യിക്കേണ്ടതല്ല. സ്വയം ചെയ്യേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |