പത്തനംതിട്ട: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വരും ദിവസങ്ങളിൽ പ്രതിദിനം ആയിരം എന്ന നിലയിലേക്ക് ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പ്. കൊവിഡിന്റെ ആദ്യ തരംഗത്തിൽ ജില്ലയിൽ രോഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നില്ല. എന്നാൽ, രണ്ടാം തരംഗത്തിൽ സാഹചര്യങ്ങൾ ഗുരുതരമാണെന്നാണ് വിലയിരുത്തൽ. രോഗികളുടെ എണ്ണം ഉയരുന്നതനുസരിച്ച് ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കാനുള്ള തീവ്രശ്രമം നടക്കുന്നു. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ യോഗം ജില്ലാകളക്ടർ വിളിച്ചു ചേർത്തു. സ്വകാര്യ ആശുപത്രികളിലെ കിടക്കകളിൽ നിശ്ചിത എണ്ണം കൊവിഡ് രോഗികൾക്കായി മാറ്റിയിടും. അനുവദിക്കുന്ന കിടക്കകളുടെ എണ്ണം ആശുപത്രികൾ കൈമാറി. അഞ്ച് മുതൽ മുപ്പത്തഞ്ച് കിടക്കകൾ വരെ തൽക്കാലികയമായി അനുവദിച്ചിട്ടുണ്ട്. എെ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങളും സ്വകാര്യ ആശുപത്രികൾ ലഭ്യമാക്കും.
ആദ്യ തരംഗത്തിലെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ അടച്ചുപൂട്ടിയ മലയാലപ്പുഴ മുസലിയാർ കോളേജ്, പന്തളം തെക്കേക്കര ഡോക്ടർ കെയർ സെന്റർ എന്നിവ വീണ്ടും തുറന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പകുതി കിടക്കകൾ കൊവിഡ് രോഗികൾക്കമായി മാറ്റി. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി വീണ്ടും കൊവിഡ് ആശുപത്രിയായി.
തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലാണ് ഇപ്പോൾ കൊവിഡ് വ്യാപനം തീവ്രമായിരിക്കുന്നത്. രോഗികളുടെ എണ്ണം അപകടകരമയി വർദ്ധിക്കുന്ന 15 പഞ്ചായത്തുകളുടെ പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടക്കും.
ജില്ലയും വാക്സിൻ ക്ഷാമത്തിലേക്ക് ?
ജില്ലയിൽ കൊവിഡ് വാക്സിനുകൾക്ക് അടുത്ത രണ്ടു ദിവസം കഴിഞ്ഞാൽ ക്ഷാമമുണ്ടാകുമെന്നാണ് അറിയുന്നത്. നിലവിൽ ക്ഷാമമില്ലെന്നും കൂടുതൽ വാക്സിനുകൾ ലഭ്യമാക്കാൻ ശ്രമം തുടരുകയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
പ്രതിരോധം ശക്തമാക്കണം
കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. എല്ലാവരും മാസ്ക് ശരിയായി ധരിക്കണം. കൈകൾ ഇടയ്ക്കിടെ കഴുകണം. ആരോഗ്യ വകുപ്പ് മാത്രം വിചാരിച്ചാൽ രോഗം തടയാനാകില്ല. പ്രതിരോധ ശ്രമങ്ങൾ വിജയിക്കണമെങ്കിൽ ജനങ്ങൾ ജാഗ്രത പുലർത്തണം.
ഡോ. എ.എൽ.ഷീജ,
ഡി.എം.ഒ
673 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 673 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്ത് നിന്ന് വന്നവരും, 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 639 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.
അടൂരിൽ 24 പേർക്കും പന്തളത്ത് 18 പേർക്കും
പത്തനംതിട്ടയിൽ 27 പേർക്കും തിരുവല്ലയിൽ 42 പേർക്കും
ആറന്മുളയിൽ 22 പേർക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 64,665 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 58,431 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 85 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 60612 ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |