കൊച്ചി: ഓക്സ്ഫോഡ് ഉച്ചാരണത്തിൽ ഒഴുക്കോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന രമേഷ് മാഷ് വെറും ഏഴാം ക്ലാസും കരാട്ടെയുമാണ് !. ഏഴാം ക്ലാസിൽ പഠനം മതിയാക്കിയ രമേഷിനെ ഇംഗ്ലീഷ് പണ്ഡിതനാക്കിയത് കരാട്ടെ ആണെന്ന് പറയാം.
''എനിക്ക് ഇത് സാധ്യമെങ്കിൽ നിങ്ങൾക്ക് എന്തുകൊണ്ട് ആയിക്കൂടാ...?
മനുഷ്യ മസ്തിഷ്കത്തിന് 40 ഭാഷകൾ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്...''
മാഷിന്റെ ഈ വാക്കുകൾ ഇംഗ്ലീഷ് പഠിതാക്കളുടെ ആത്മവിശ്വാസം വാനോളമുയർത്തും.
എറണാകുളം പാലാരിവട്ടത്തെ ഇംഗ്ലീഷ് അക്കാഡമിയിൽ ഉദ്യോഗസ്ഥരും പ്രൊഫഷണലുകളുമടക്കം ആയിരങ്ങളെ ഇംഗ്ലീഷ് വിദഗ്ദ്ധരാക്കിയ ഗുരുവാണ് കെ.വി. രമേഷ് (38) എന്ന ചെറുപ്പക്കാരൻ.
സ്കൂളിലെ പഠന രീതികളോട് പണ്ടേ മടുപ്പായിരുന്നു രമേഷിന്. ഏഴാം ക്ലാസ് വാർഷിക പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത് അമ്മ മരിച്ചു. പിന്നെ സ്കൂൾ തുറന്നിട്ടും പോയില്ല. പഠനം നിറുത്താൻ അമ്മയുടെ വേർപാട് ഒരു നിമിത്തമായെന്ന് മാത്രം. പഠിക്കുന്നില്ലെന്ന തീരുമാനത്തെ പിതാവും എതിർത്തില്ല. ജീവിക്കാൻ വരുമാനം വേണമല്ലോ. അങ്ങനെ കൂലിപ്പണിക്കിറങ്ങി. ഇഷ്ടിക നിർമ്മാണം, മണൽവാരൽ, കെട്ടിടംപണി മുതൽ സ്വർണപ്പണിവരെ. അപ്പോഴും ചെറുപ്പത്തിലെ പുസ്തകവായനയും അഞ്ചാംക്ലാസിൽ തുടങ്ങിയ കരാട്ടേ പഠനവും മുടക്കിയില്ല. കരാട്ടെയിൽ ഗ്രേഡുകൾ കൂടിയപ്പോൾ അതിന്റെ ഗുരു ആയി. കൊച്ചിയിലെ സി.ബി.എസ്.ഇ സ്കൂളുകളിലും ക്ലബ്ബുകളിലും ഫ്ലാറ്റിലുമൊക്കെ കരാട്ടെ പഠിപ്പിക്കാൻ ചെന്നപ്പോൾ പഠിതാക്കളുടെ 'ആഷ് പുഷ്' ഇംഗ്ലീഷ് പ്രഹരത്തിൽ അടിതെറ്റി. ഏഴാം ക്ലാസ് മലയാളം കൊണ്ട് മാത്രം അഭ്യാസം നടക്കില്ല. ഇംഗ്ലീഷ് പഠിക്കണം. അങ്ങനെ കൊച്ചിയിലെ എഡിസൻ ഫ്രാൻസിസിന്റെ ഇംഗ്ലീഷ് അക്കാഡമിയിൽ ചേർന്നു. മികവ് തെളിയിച്ച ശിഷ്യനെ എഡിസൻ മാഷ് നാലുവർഷം അപ്രന്റിസായി കൂടെക്കൂട്ടി. അതോടെ ഇംഗ്ലീഷ് ഭാഷയെ കീഴടക്കിയ രമേഷ് 2008ൽ ഗുരുവിന്റെ അനുഗ്രഹത്തോടെ പാലാരിവട്ടത്ത് ഇംഗ്ലീഷ് അക്കാഡമി സ്ഥാപിച്ചു.
പന്ത്രണ്ട് വർഷം പിന്നിടുമ്പോൾ അയ്യായിരത്തിലധികം പേരെ ഇംഗ്ലീഷ് പഠിപ്പിച്ചു കഴിഞ്ഞു. ഇംഗ്ലീഷിൽ ശരാശരി അറിവുള്ള ആരെയും 35 ദിവസംകൊണ്ട് ഭാഷാശുദ്ധിയോടെ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കും. അത് ഗാരന്റി.
നെടുവന്നൂർ കാരിക്കുഴിയിൽ വേലായുധന്റെയും പരേതയായ കുട്ടിയുടെയും മകനാണ് രമേഷ്. ബിരുദാനന്തര ബിരുദധാരിയായ ഭാര്യ ശ്രീജയും ഇംഗ്ലീഷ് അക്കാഡമിയിൽ അദ്ധ്യാപികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |