കോട്ടയം: കൊച്ചുതോവാള കൊച്ചുപുരയ്ക്കൽതാഴെ കെ.പി. ജോർജിന്റെ ഭാര്യ ചിന്നമ്മയുടെ (63) കൊലപാതകത്തിൽ പ്രതിയെ കണ്ടെത്തിയതായി സൂചന. എന്നാൽ, പ്രതിക്ക് കൊലപാതകവുമായി നേരിട്ടുള്ള ബന്ധം സ്ഥാപിച്ചെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.
ഭർത്താവ് ജോർജിനെ ഇന്നലെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. അടുത്ത ചില ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടാതെ അയൽവാസികളിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടർന്ന് രണ്ടു പേരെ പൊലീസ് നിരീക്ഷണ വലയത്തിലാക്കിയിരുന്നു. ഇവരിൽ നിന്ന് വിവരങ്ങൾ ലഭിച്ചാൽ കൊലപാതകത്തിലേക്കുള്ള വഴികൾ വ്യക്തമാവുമെന്നാണ് പൊലീസ് കരുതുന്നത്. ഇതിനോടകം 60ഓളം പേരെ പൊലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. കൂടാതെ വഴിയോരത്തെ സി.സ ടിവി കാമറകളും പരിശോധിച്ചിരുന്നു. എന്നാൽ, കേസുമായി ബന്ധപ്പെടുത്താൻ കഴിയുന്ന വ്യക്തമായ ചിത്രങ്ങളൊന്നും അതിൽനിന്ന് ലഭിച്ചിട്ടില്ല. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ കഴിയുന്ന ജോർജിന്റെ വീട്ടിൽ സി.സി ടിവി കാമറകൾ സ്ഥാപിച്ചിരുന്നില്ല.
സാഹചര്യത്തെളിവുകൾ തേടിയാണ് ഇപ്പോൾ പൊലീസ് അന്വേഷണം തുടരുന്നത്. വീട്ടിൽ സ്ഥിരമായി വന്നുപോവുന്നവരെയും അയൽവാസികളെയുമാണ് ആദ്യഘട്ടത്തിൽ പൊലീസ് നിരീക്ഷിച്ചിരുന്നത്. അഞ്ചുപേരെയാണ് ആദ്യം നിരീക്ഷണ വലയിലാക്കിയതെങ്കിലും പിന്നീട് അത് രണ്ടായി ചുരുക്കുകയായിരുന്നു. കൊലപാതകിയെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
കട്ടപ്പന ഡിവൈ.എസ്.പി. ജെ. സന്തോഷ്കുമാർ, സി.ഐ. വി. ജയൻ എന്നിവരുടെ നേതൃത്വത്തിൽ നാല് സ്ക്വാഡായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിന്നമ്മയെ കൊലപ്പെടുത്തിയത് മോഷ്ടാവായിരുന്നുവെങ്കിൽ അലമാര പരിശോധിക്കേണ്ടതാണ്. അലമാരിയിൽ ഒരു ലക്ഷം രൂപയും 25 പവൻ ആഭരണങ്ങളും ഇരിപ്പുണ്ടായിരുന്നു. അതുണ്ടാകാതിരുന്നത് ആദ്യം തന്നെ പൊലീസിന് സംശയം ജനിപ്പിച്ചിരുന്നു. ചിന്നമ്മ അണിഞ്ഞിരുന്ന 4 പവൻ ആഭരണങ്ങൾ മാത്രമാണ് നഷ്ടമായത്. മോഷ്ടാവായിരുന്നുവെങ്കിൽ മുറിയിൽ പിടിവലി നടക്കേണ്ടതാണ്. കൂടാതെ മുകളിലത്തെ നിലയിൽ ഉറങ്ങിക്കിടന്ന ഭർത്താവ് ഒരു ശബ്ദവും കേട്ടിരുന്നില്ലായെന്നാണ് മൊഴി നല്കിയിരുന്നത്. ചിന്നമ്മയുടെ മൃതശരീരത്തിൽ യാതൊരുവിധ മുറിവുകളോ ചതവുകളോ സംഭവിച്ചിരുന്നുമില്ല. വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |