കൊച്ചി: നാട്ടുകാർക്കും വീട്ടുകാർക്കുമെല്ലാം സാനു മോഹൻ അടിമുടി മാന്യനാണ്. ലവലേശം സംശയത്തിന് ഇടകൊടുക്കാതെയാണ് സാനു എല്ലാവരോടും പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സാനു മോഹന്റെ ചരിത്രം വളരെ ബുദ്ധിമുട്ടോടെയാണ് പൊലീസ് ശേഖരിച്ചത്.
കങ്ങരപ്പടിയിലെ ഫ്ളാറ്റ് നിവാസികൾക്കും വൈഗയുടെ സ്‌കൂൾ അധികൃതർക്കുമെല്ലാം സാനു പ്രിയങ്കരനായിരുന്നു. എന്നാൽ പൊലീസ് ഭൂതകാലം തിരയാൻ തുടങ്ങിയതോടെ സാനുവിന്റെ മുഖംമൂടി ഒന്നൊന്നായി അഴിഞ്ഞുവീഴുകയായിരുന്നു. താമസിച്ചിരുന്ന ഫ്ളാറ്റിൽ റസിഡന്റ്സ് അസോസിയേഷൻ തുടങ്ങാൻ മുൻപന്തിയിൽ നിന്നത് സാനുവായിരുന്നു. അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയായ ആയിരുന്ന സാനു എല്ലാവരുടേയും വിശ്വാസം വളരെ വേഗമാണ് നേടിയെടുത്തത്.
തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ഫ്ലാറ്റിലുളളവരുടെ കൈയിൽ നിന്ന് പലതവണ സാനു പണം കടം വാങ്ങിയിരുന്നു. ഇതിൽ ചിലർക്ക് പകരം നൽകിയ ചെക്ക് മടങ്ങിയെങ്കിലും നല്ലവനായ സാനുവിനെ ആരും സംശയിച്ചില്ല. എന്നാൽ പൊലീസ് അന്വേഷണത്തിൽ കേസുകൾ ഒന്നൊന്നായി പുറത്തുവന്നതോടെ തങ്ങൾ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഫ്ളാറ്റിലുളളവർ.
ഭാര്യ അറിയാതെ ആഭരണങ്ങൾ പണയപ്പെടുത്തി 11 ലക്ഷം രൂപ സാനു വായ്‌പയെുത്തതിന്റെ രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നതായും തെളിവുകളുണ്ട്. ഫ്ളാറ്റിൽ നിന്നും ഭാര്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയിൽ നിന്നും ഓൺലൈൻ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മുംബയ് പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് സാനു. അവരുടെ കണ്ണുവെട്ടിച്ചാണ് കേരളത്തിലേക്ക് കടന്നത്. മുംബയിൽ ബിസിനസ് നടത്തുമ്പോഴായിരുന്നു തട്ടിപ്പ്. നാട്ടിലെത്തി സ്വന്തം കുടുംബവുമായി ബന്ധപ്പെടാൻ ഒരു താത്പര്യവും പലപ്പോഴും സാനു കാണിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ആറു മാസമായി ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും ഭാര്യയെയും മകളെയും കൂട്ടി ബന്ധുവീടുകളിലെത്തി. സാനുവിന്റെ മാറ്റം ബന്ധുക്കളെയും അമ്പരപ്പിച്ചിരുന്നു. ഇതിനിടെയാണ് ഭാര്യയുമായും മകൾ വൈഗയുമായുളള സാനുവിന്റെ അടുപ്പം കുറഞ്ഞത്. ഭർത്താവ് തങ്ങളോട് അകലം പാലിച്ചിരുന്നുവെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |