നഗരങ്ങളിൽ പ്രവേശിക്കുന്നതിന് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവിട്ടത് റവന്യുമന്ത്രി അടക്കമുള്ളവരോട് ആലോചിക്കാതെ
കാസർകോട്: കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ ജില്ലയിലെ നഗരങ്ങളിലെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, വാക്സിനേഷൻ സർട്ടിഫിക്കറ്റോ കരുതണമെന്ന ഉത്തരവ് ഇറക്കി വിവാദത്തിലായ കാസർകോട് ജില്ല കളക്ടർ ഡോ. ഡി സജിത് ബാബു ഇന്നലെ നിലപാട് മാറ്റി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഒരു തീരുമാനവും ഉണ്ടാകില്ലെന്നും ഇക്കാര്യത്തിൽ പൊലീസിന് നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.കാസർകോട്ടുകാരനായ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനോട് പോലും ആലോചിക്കാതെ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു.
ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശിച്ചിരുന്നു. ജില്ലയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടൗണുകൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന പരിശോധന വാഹനങ്ങൾക്കോ വ്യക്തികൾക്കോ ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു. ടൗണുകൾ കേന്ദ്രീകരിച്ച് ദീർഘ സമയം നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് നടത്തുന്നവർ, കച്ചവടം ചെയ്യുന്നവർ, പൊതുയോഗങ്ങൾ നടത്തുന്നവർ എന്നിവർക്ക് നിയന്ത്രണം ബാധകമാണ്. ഇത്തരം പരിശോധന നടത്തുമ്പോൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പൊലീസിന് പ്രത്യേക നിർദ്ദേശം നൽകി.
ജനങ്ങളോട് കൂടുതൽ അടുത്തിടപഴകുന്ന വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ടാക്‌സി തൊഴിലാളികൾ, സ്വകാര്യ- സർക്കാർ ബസുകളിലെ ജീവനക്കാർ എന്നിവർ 14 ദിവസം ഇടവിട്ട് സർക്കാർ ഏർപ്പെടുത്തിയ സൗജന്യ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് കളക്ടർ വ്യക്തമാക്കി. 45 വയസ്സ് കഴിഞ്ഞ രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചവർ തൽക്കാലം ടെസ്റ്റ് ചെയ്യേണ്ടതില്ല. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ കാസർകോട് ജില്ലയിൽ കൊറോണ വൈറസ് ബാധ അതിതീവ്രമാണെന്നും ഏപ്രിൽ 13 മുതൽ 18 വരെ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9 ശതമാനം വരെ എത്തിയിട്ടുണ്ടെന്നും ഇത് തുടർന്നാൽ രോഗികളെ ഉൾക്കൊള്ളാൻ ജില്ലയിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾ മതിയാകാതെ വരുന്ന ഗുരുതര സാഹചര്യം വന്നുചേരുമെന്നും കളക്ടർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |