SignIn
Kerala Kaumudi Online
Thursday, 18 April 2024 1.21 PM IST

മൻമോഹൻസിംഗിന്റെ നിർദ്ദേശം പരിഗണിക്കണം

manmohan-singh

കൊവിഡ് രണ്ടാം വരവിൽ രാജ്യം ഒന്നടങ്കം കടുത്ത ഭീതിയിൽ നിൽക്കെ പാർട്ടി ഭേദമെന്യെ ജനനേതാക്കൾ കൂടുതൽ ഉത്തരവാദിത്വബോധവും വിവേകവും കാണിക്കേണ്ട സന്ദർഭം കൂടിയാണിത്. അത്യസാധാരണമായ ഈ പരീക്ഷണ ഘട്ടം വിജയകരമായി തരണം ചെയ്യേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. സർക്കാർ നടപടികളെ കണ്ണടച്ചു വിമർശിക്കാൻ എളുപ്പമാണെങ്കിലും എങ്ങനെ ഇപ്പോഴത്തെ ദുരിതകാലം കടക്കാമെന്നതു സംബന്ധിച്ച് ക്രിയാത്മകമായ നിർദ്ദേശങ്ങളും പിന്തുണയും കൂടി പ്രതിപക്ഷനിരകളിൽ നിന്ന് ഉണ്ടാകേണ്ടതാണ്. പ്രായോഗികമായ എല്ലാ നിർദ്ദേശങ്ങളും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാനുള്ള ബാദ്ധ്യത ഭരണകൂടങ്ങൾക്കുമുണ്ട്. പ്രതിദിന കൊവിഡ് രോഗികളുടെ സംഖ്യ രണ്ടുലക്ഷവും കടന്ന് മുന്നേറുമ്പോൾ ജനങ്ങൾക്കിടയിലുണ്ടാകുന്ന സംഭ്രാന്തി ഉയർന്ന തോതിലായിരിക്കും. അതിനിടയിൽ പ്രതിരോധ നടപടികളുടെ മുഖ്യഭാഗമായി കരുതുന്ന കുത്തിവയ്പ് മരുന്നുക്ഷാമം മൂലം മുടങ്ങുന്നത് കൂടുതൽ പരിഭ്രാന്തിക്ക് ഇടവരുത്തും. പല സംസ്ഥാനങ്ങളിലും അത്തരത്തിലൊരു സ്ഥിതിവിശേഷമുണ്ട്. രാജ്യത്ത് നിലവിൽ രണ്ട് സ്ഥാപനങ്ങളേ വാക്സിൻ ഉത്‌പാദിപ്പിക്കുന്നുള്ളൂ. എത്ര ശ്രമിച്ചാലും ആവശ്യം പൂർണമായും നേരിടാൻ അതു മതിയാവില്ല. ജനങ്ങളിൽ എട്ടുശതമാനം പേർ മാത്രമേ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ എന്ന കണക്ക് മുന്നിലുള്ളപ്പോൾ കാര്യങ്ങൾ തൃപ്തികരമായ നിലയിലേക്ക് എത്തിക്കാൻ ഇനി എത്രകാലം വേണ്ടിവരുമെന്ന് ഊഹിച്ചാൽ മതി.

കൊവിഡ് രണ്ടാം വരവിനെ നേരിടാൻ സ്വീകരിക്കാവുന്ന ചില വിലപ്പെട്ട നിർദ്ദേശങ്ങളുമായി മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് രംഗത്തുവന്നത് ശ്രദ്ധേയമായി. സർക്കാർ നടപടികളിലെ അപര്യാപ്തതയെക്കുറിച്ച് പരാതിപ്പെടുകയല്ല, മറിച്ച് എങ്ങനെ സ്ഥിതി മെച്ചപ്പെടുത്താമെന്നതിനാണ് അദ്ദേഹം ഊന്നൽ നൽകുന്നത്. ഇതിൽ പ്രധാനം വാക്സിൻ ക്ഷാമം നേരിടാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ചുള്ളതാണ്. സംസ്ഥാനങ്ങൾ ഒന്നടങ്കം വർദ്ധിച്ച തോതിൽ വാക്സിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ മരുന്നു കമ്പനികൾക്ക് കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനുള്ള ലൈസൻസ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം പരിഗണിക്കപ്പെടേണ്ടതാണ്. വേണ്ടിവന്നാൽ നിർബന്ധിത ലൈസൻസ് നൽകിയും വാക്സിൻ ഉത്‌പാദനം പരമാവധി വർദ്ധിപ്പിക്കണമെന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം. പ്രശസ്തമായ അനേകം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇവിടെയുള്ളതിനാൽ ആവശ്യമായ വാക്സിൻ ഇവിടെത്തന്നെ ഉത്‌പാദിപ്പിക്കാവുന്നതേയുള്ളൂ. വാക്സിൻ വിതരണത്തിലും മുൻഗണന നിശ്ചയിക്കുന്നതിലുമെല്ലാം സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന മുൻ പ്രധാനമന്ത്രിയുടെ അഭിപ്രായവും പരിഗണന അർഹിക്കുന്നു. എല്ലാം കേന്ദ്ര മേൽനോട്ടത്തിൽ വേണമെന്നേയുള്ളൂ. വാക്സിൻ മുൻഗണനാക്രമം നിശ്ചയിക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കണം. സമൂഹവുമായി കൂടുതൽ അടുത്ത് ഇടപെടുന്നവർക്ക് മുൻഗണന നൽകണം. ഇപ്പോൾ പ്രായമാണ് പരിഗണിക്കപ്പെടുന്നത്.

വാക്സിൻ ഉത്‌പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മറ്റു സൗകര്യങ്ങളും പരമാവധി വർദ്ധിപ്പിക്കേണ്ടതുണ്ട്. ആശുപത്രി കിടക്കകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ, ഔഷധങ്ങൾ തുടങ്ങിയവയ്ക്ക് മുട്ടുണ്ടാകരുത്. പിടിച്ചാൽ പിടികിട്ടാത്തവിധം രോഗികൾ വർദ്ധിക്കുന്നത് എല്ലാ സംസ്ഥാനങ്ങൾക്കും വെല്ലുവിളിയായി മാറിക്കഴിഞ്ഞു. കൂട്ടായ പ്രവർത്തനങ്ങൾകൊണ്ടു മാത്രമേ സ്ഥിതിഗതികൾ നേരിടാനാവൂ എന്നു വ്യക്തം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANMOHAN SINGH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.