ആലപ്പുഴ: ചെങ്ങന്നൂർ, അരൂർ ഉപതിരഞ്ഞെടുപ്പുകളോടെ ആലപ്പുഴ ജില്ലയിൽ സി.പി.എമ്മിൽ ഉടലെടുത്ത വിഭാഗീയത നിയരമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് എടുപ്പ് കഴിഞ്ഞതോടെ മറനീക്കി പുറത്ത് വന്നു. ചെങ്ങന്നൂർ, അരൂർ ഉപതിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത് മന്ത്രി ജി. സുധാകരനായിരുന്നു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെയും പാർലമെന്റ് തിരഞ്ഞെടുപ്പിലെയും വിജയത്തിന് പിന്നിൽ ജി. സുധാകരനായിരുന്നു. പാർട്ടിക്ക് മേൽക്കൈ ഉണ്ടായിരുന്ന അരൂരിൽ കാലുവാരി തോൽപ്പിച്ചു കൊണ്ടാണ് സുധാകരനെതിരെയുള്ള നീക്കം ആരംഭിച്ചത്.
സുധാകരനെ തളയ്ക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ സി.പി.എമ്മിലെ ചെറുഗ്രൂപ്പുകൾ ഒന്നിച്ചായിരുന്നു സംഘടിത നീക്കം നടത്തിയത്. അരൂരിലെ പരാജയം ബി.ഡി.ജെ.എസ് വോട്ട് മറിച്ചത് കൊണ്ടെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ. എന്നാൽ, അന്ന് പാർട്ടി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ അണിയറയിൽ പ്രവർത്തിച്ച രണ്ട് പേർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകി. കഴിവുറ്റ മന്ത്രിമാർക്ക് സീറ്റ് നൽകിയതുമില്ല.
ഇതിന് പുറമേ സമൂഹമാദ്ധ്യമങ്ങളിൽ ജി. സുധാകരന് എതിരെ പ്രചാരണവുമായി ഇക്കൂട്ടർ രംഗത്ത് വന്നു. സത്യം തുറന്നുപറയാൽ സുധാകരൻ വാർത്താസമ്മേളനം നടത്തി. തനിക്ക് എതിരെ പ്രവർത്തിക്കുന്നത് രാഷ്ട്രീയഭേദമന്യേ ആലപ്പുഴയിലെ പൊളിറ്റിക്കൽ ക്രമിനലുകൾ ആണെന്ന് തുറന്നടിച്ചു. ഇത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെക്കാൾ ചൊടിപ്പിച്ചത് സി.പി.എമ്മിലെ നേതാക്കളെയാണ്. സുധാകരൻ പറഞ്ഞ പൊളിറ്റിക്കൽ ക്രമിനലുകൾ സി.പി.എമ്മിൽ ഇല്ലെന്നും അത്തരക്കാർ ഉണ്ടെങ്കിൽ അവരെ നേരിടാനുള്ള ശക്തി പാർട്ടിക്കുണ്ടെന്നും പരസ്യമായി വെല്ലുവിളിയോടെ എ.എം. ആരീഫ് എം.പി രംഗത്ത് വന്നു.
പരസ്യ പ്രസ്താവനയോടൊപ്പം ചില ഒളിയമ്പുകളും സുധാകരനെതിരെ നടത്തി. ജയിച്ചുവരുന്നവർ എൽ.ഡി.എഫിന്റെ പ്രകടന പത്രികയിലെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന എ.എം.ആരീഫിന്റെ പരാമർശം ജി.സുധാകരനെ ലക്ഷ്യമിട്ടുള്ളതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മാനദണ്ഡത്തിന്റെ പേരിൽ മാറ്റി നിർത്തിയ മന്ത്രിമാർ കഴിവുള്ളവരാണ്. അവർ ചെയ്ത പ്രവർത്തനങ്ങളും പരിപാടികളും എൽ.ഡി.എഫിന്റെ വികസന നയമാണ്. വ്യക്തിപരമായ നേട്ടമാക്കി മാറ്റാൻ കഴിയില്ല. പുതിയ തലമുറയ്ക്ക് കഴിവ് തെളിയിക്കാൻ അവസരം ഒരുക്കുകയാണ് വേണ്ടത്. എക്കാലവും ഒരാൾ മാത്രം ആകാൻ പാടില്ല എന്ന പരാമർശവും സുധാകരനെ ലക്ഷ്യം വെച്ചായിരുന്നു ആരീഫ് നടത്തിയത്.
പ്രതിഭയെ തോൽപ്പിക്കാൻ തരംതാഴ്ന്ന പ്രസ്താവന
സീറ്റ് ലഭിക്കാതിരിക്കുകയും സുധാകരനുമായി അടുപ്പമുള്ള ആരും ജയിച്ച വരരുതെന്ന ലക്ഷ്യത്തിലുള്ള പ്രവർത്തനവുമാണ് സുധാകര വിരുദ്ധർ നടത്തിയത്. കായംകുളത്ത് സ്ഥാനാർത്ഥി യു. പ്രതിഭയെ പരാജയപ്പെടുത്താനും ലക്ഷ്യമിട്ടു. ഇതിന്റെ ഭാഗമാണ് ആരീഫ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിത ബാബുവിനെതിരെ നടത്തിയ തരംതാഴ്ന്ന പ്രസ്താവന യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പാർട്ടിയുടെ താഴെതട്ടിലുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും വിലയിരുത്തൽ.
സുധാകരന്റെ പോസ്റ്റർ കീറി
ആരിഫിന്റെ പോസ്റ്റർ ഒട്ടിച്ച സലാം
അമ്പലപ്പുഴയിൽ മന്ത്രി ജി.സുധാകരന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് എച്ച്. സലാം വോട്ടർമാരെ സമീപിച്ചത്. സുധാകരനും സലാമും ഒന്നിച്ചുള്ള പോസ്റ്റർ മണ്ഡലത്തിൽ ഉടനീളം പതിച്ചിരുന്നു. പുറക്കാട് , അമ്പലപ്പുഴ പഞ്ചായത്തുകളുടെ അതിർത്തിയായ പായൽക്കുളങ്ങരയിൽ പതിച്ച ഇരുവരുമുള്ള പോസ്റ്ററുകൾ കീറി കൂട്ടിയിട്ടിട്ട് ആരിഫും സലാമും ഉള്ള പോസ്റ്ററുകൾ പതിച്ചു. ഇത് സോഷ്യൽ മീഡീയയിൽ വലിയ രീതിയിൽ പ്രചരിച്ചു. ചില പ്രത്യേക പ്രദേശങ്ങളിലാണ് ഇത്തരത്തിൽ നടത്തിയതെന്നതും ശ്രദ്ധേയമാണ്.
സലാമിന് എസ്.ഡി.പി.ഐ ബന്ധമെന്ന്
ഇതിന് പുറമേ സലാം എസ്.ഡി.പി.ഐയെ സഹായിക്കുന്ന ആളാണെന്ന് പോസ്റ്ററും ബാനറും രംഗത്ത് വന്നെങ്കിലും അതിനെതിരെ പ്രതികരിക്കാൻ ആരിഫ് തയ്യാറായില്ല. അമ്പലപ്പുഴയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിന് കാരണക്കാരായ പ്രതികളെ പരസ്യമായി എച്ച്. സലാം സഹായിച്ചത് സി.പി.എമ്മിലെ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. വിഷയം പ്രദേശത്ത് ചർച്ച ആയതോടെ പാർട്ടിയുടെ ശക്തികേന്ദ്രമായ കഞ്ഞിപ്പാടത്തും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രദേശത്തും സി.പി.എം അനുഭാവികൾ പാർട്ടി സ്ഥാനാർത്ഥിക്ക് എതിരായി. അരൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം ബി.ഡി.ജെ.എസിന്റെ തലയിൽ കെട്ടിവച്ചതു പോലെ അമ്പലപ്പുഴയിൽ ണ കുഴപ്പക്കാരൻ എന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് വിരുദ്ധർ മുൻകൂട്ടി നടത്തുന്നതെന്നാണ് പറയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |