മുംബെയ്: പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ അകപ്പെട്ട ആറ് വയസുകാരനെ സ്വന്തം ജീവൻ പണയം വച്ച് രക്ഷപ്പെടുത്തിയ റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കെ എന്ന യുവാവിന് സല്യൂട്ട് നൽകുകയാണ് രാജ്യം. മുംബെയ്ക്കടുത്ത് വാൻഗണി റെയിൽവേസ്റ്റേഷനിൽ പോയിന്റ്സ്മാനായി ജോലി ചെയ്യുന്ന മയൂർ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
സ്വന്തം ജീവൻ പണയപ്പെടുത്തി എങ്ങനെ ആ സാഹസത്തിന് കഴിഞ്ഞു എന്ന ചോദ്യത്തിന് മയൂർ പ്രതികരിച്ചതിങ്ങനെയാണ് 'ഞാൻ കുട്ടിക്കരികിലേക്ക് ഓടിയെങ്കിലും എന്റെ ജീവനും അപകടത്തിലാവുമല്ലോ എന്ന് ഒരു നിമിഷം ചിന്തിച്ചിരുന്നു. എങ്കിലും അവനെ രക്ഷിക്കണമെന്ന് തന്നെ തോന്നി. കുഞ്ഞിന്റെ അമ്മയ്ക്ക് കാഴ്ചയില്ലായിരുന്നു. അവർ വളരെയധികം വികാരാധീനയായി. എന്നോടൊരുപാട് നന്ദി പറഞ്ഞു'.
കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലും ഷെൽക്കെയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി. 'സ്വന്തം ജീവൻ വരെ പണയപ്പെടുത്തി അസാധാരണ ധൈര്യം കാണിച്ച മയൂർ ഷെൽക്കയെ ഓർത്ത് അഭിമാനം മാത്രമെന്ന് പീയുഷ് ഗോയൽ ട്വീറ്റ് ചെയ്തു. റെയിൽവേ ജീവനക്കാരും മയൂറിന് സ്വീകരണം നൽകി.
അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി കാൽതെറ്റി പാളത്തിലേക്ക് വീണത്. അമ്മ നിസഹായയായി നിലവിളിക്കുകയായിരുന്നു. അപ്പോഴേക്കും ഉദ്യാൻ എക്സ്പ്രസ് ട്രെയിൻ തൊട്ടടുത്ത് എത്തിയിരുന്നു. പ്ലാറ്റ്‌ഫോമിലുള്ളവർ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ട്രെയിനിന് അഭിമുഖമായി ഓടിയെത്തിയ മയൂർ കുട്ടിയെ കോരിയെടുത്ത് പ്ലാറ്റ്ഫോമിലേക്കെറിഞ്ഞ് പിന്നാലെ ചാടിക്കയറി. തിങ്കളാഴ്ച ഇന്ത്യൻ റെയിൽവേ തന്നെയാണ് ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |