തൃശൂർ: രാത്രി കർഫ്യൂ നിലവിൽ വന്നതോടെ, നിയന്ത്രണച്ചുമതല ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക്. ജില്ലയിലെ 50 ശതമാനത്തോളം സബ് ഇൻസ്‌പെക്ടർമാരെയും കൊവിഡ് പ്രതിരോധ ഡ്യൂട്ടിക്കായി നിയോഗിക്കും. പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ വെഹിക്കിൾ ചെക്കിംഗ് പോയിന്റുകൾ സ്ഥാപിച്ച് പൊലീസ് സംഘങ്ങൾ പരിശോധന നടത്തുന്നുണ്ട്. ഇതിന് പുറമെ വാഹനങ്ങളിലുള്ള പൊലീസ് പട്രോളിംഗും നടക്കും. സ്വകാര്യ വാഹനങ്ങളിലെത്തുന്നവരെ പരിശോധനകൾക്ക് ശേഷമേ പൊലീസ് കടത്തിവിടൂ. പെട്രോൾ പമ്പുകൾ, ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ, മാദ്ധ്യമ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, പാൽ വിതരണക്കാർ എന്നിവർക്ക് യാത്രാ ഇളവ് അനുവദിക്കും.
രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെ രണ്ടാഴ്ചത്തേയ്ക്കാണ് കർഫ്യൂ. രാത്രികാലങ്ങളിലെ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കാനാണ് കർഫ്യൂ ഏർപ്പെടുത്തിയത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ രാത്രി ഒമ്പതിന് ശേഷം പുറത്തിറങ്ങാൻ പാടില്ലെന്നാണ് പൊലീസ് നിർദ്ദേശം. പൊതുഗതാഗതത്തിനും ചരക്ക് ഗതാഗതത്തിനും നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടില്ല. അതേസമയം കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കുന്നില്ല.
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പട്രോളിംഗ്
കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രത്യേക പൊലീസ് പട്രോളിംഗ് സംഘം കർഫ്യൂ സംബന്ധിച്ച നിർദ്ദേശം നൽകുന്നുണ്ട്. ടാക്‌സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ. രാത്രി ഒമ്പതിന് ശേഷം ഓട്ടോകളും ടാക്‌സികളും അവശ്യ സേവനങ്ങൾക്ക് മാത്രമേ അനുവദിക്കൂ. പലചരക്ക് കടകൾക്കും ഹോട്ടലുകൾക്കും രാത്രി ഒമ്പത് വരെ പ്രവർത്തനാനുമതി നൽകി. ഒമ്പതിന് ശേഷം ഹോട്ടലുകളിലെ പാഴ്‌സൽ വിതരണവും അനുവദിക്കില്ല.
പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് കനത്ത പിഴ
കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾക്ക് കനത്ത പിഴ നൽകേണ്ടി വരുമെന്ന് തൃശൂർ സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകി. മാസ്‌ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് പിഴ ചുമത്തും. ഓട്ടോകളിലും ബസുകളിലും ആളുകളെ കുത്തിനിറച്ചുള്ള യാത്ര അനുവദിക്കില്ല. കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ പുറത്തിറങ്ങാൻ അനുവദിക്കില്ല. ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തും. കണ്ടെയ്ൻമെന്റ് സോണുകൾ കൂടിയ സാഹചര്യത്തിൽ നഗരം കേന്ദ്രീകരിച്ച് നിയന്ത്രണം കൂട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |