കോഴിക്കോട്: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ പൈതൃകത്തെരുവിലെ വ്യാപാരികൾക്ക് കയ്പുനീരിന്റെ കാലം. അവർ നെയ്തെടുത്ത സ്വപ്നങ്ങൾക്ക് 'ഫുൾ സ്റ്റോപ്പ്' വീണിരിക്കുന്നു. മിഠായിത്തെരുവിന്റെ സ്വന്തം കച്ചവടക്കാർ. ഇരുവശങ്ങളിലും നിരനിരയായി കാണുന്ന ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങൾ. കോഴിക്കോടൻ ഹൽവയും മധുര പലഹാരങ്ങളും തുടങ്ങി വസ്ത്രങ്ങളും ചെരുപ്പുകളുമടങ്ങുന്ന വാണിജ്യകേന്ദ്രങ്ങളുടെ ആകർഷകമായ നീണ്ട നിര. മിഠായിത്തെരുവിന്റെ പ്രധാന ആകർഷണങ്ങൾ ഇവയായിരുന്നു.
കൊവിഡിന്റെ ആദ്യ വരവ് മിഠായിത്തെരുവിനെ ഏൽപ്പിച്ച പ്രഹരം ചെറുതായിരുന്നില്ല. പല കടകളും മാസങ്ങളോളം അടഞ്ഞ് കിടന്നു. സാമ്പത്തിക പ്രതിസന്ധിയിൽ പല സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചു വിടാൻ നിർബന്ധിതരായി. എന്നാൽ കുറച്ചുകാലം കൊവിഡ് പിന്നോട്ടടിച്ചത് തെരുവിലെ കച്ചവടക്കാർക്ക് ആശ്വാസമായിരുന്നു. ഇതിനിടെ ഇടിത്തീപോലെയാണ് കൊവിഡിന്റെ രണ്ടാം വ്യാപനം. "കച്ചവടമെല്ലാം നഷ്ടത്തിലാണ്, കുറച്ചൊന്ന് കരകയറി വരുമ്പോഴാണ് കൊവിഡിന്റെ രണ്ടാം വരവ്. ഇനിയൊരു ലോക്ക് ഡൗൺ വന്നാൽ കച്ചവടം മുഴുവനായി അവസാനിപ്പിക്കേണ്ടി വരും. "- വീട്ടുപകരണങ്ങൾ വിൽക്കുന്ന റഷീദിന്റെ വാക്കുകളിൽ ഉത്കണ്‍ഠയുടെ നീറ്റൽ. മിഠായിത്തെരുവിലെ വ്യാപാരികൾക്കെല്ലാം പറയാനുള്ളത് ഇതേ കഥയാണ്. വിശേഷ ദിനങ്ങളിലാണ് മിഠായിത്തെരുവ് ജനസമുദ്രമാവുക. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളുടെ ഒഴുക്കാണ്. പേരിന്റെ കൗതുകം തൊട്ടറിയാൻ എത്തുന്നവരും കുറവല്ല. തിരക്കൊഴിഞ്ഞ നേരമില്ലാതിരുന്ന മിഠായിത്തെരുവിന്റെ ഭൂതകാലം തിരിച്ചു കിട്ടാനാണ് കച്ചവടക്കാരുടെ ആഗ്രഹം. എന്നാൽ കൊവിഡ് അനുവദിക്കുമോ ആ തിരിച്ചുവരവിന്. കോഴിക്കോടൻ ഹൽവയുടെ പാക്കറ്റുകൾ നിരത്തി വയ്ക്കുന്നതിനിടെ കടയുടമയായ മനോജിന്റെ വാക്കുകളിലും നിറയുന്നത് ആശങ്കകൾ മാത്രം. മുറി വാടകയടക്കം നല്ലൊരു തുക ദിവസച്ചെലവ് വേണ്ടി വരുന്ന സാഹചര്യമാണ് മിക്ക കച്ചവടക്കാരുടെയും മുന്നിൽ. കുന്നോളം കൂടുന്ന ആശങ്കകൾക്കിടയിലും മിഠായിത്തെരുവ് തങ്ങളുടെ ജീവിതത്തിന് മധുരം പകരുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് അവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |