ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം വെല്ലുവിളിയാണെങ്കിലും പ്രതിരോധ നടപടികളിലൂടെ അതു മറികടക്കാൻ രാജ്യത്തിന് കഴിയുമെന്നും അവസാന മാർഗമെന്ന നിലയിൽ മാത്രമേ ലോക്ക്ഡൗണിലേക്ക് തിരിയുകയുള്ളൂവെന്നും രാജ്യത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കെവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടവരെ നമസ്കരിക്കുന്നു. കൂടുതൽ പേർ മുന്നോട്ട് വരണം. ചെറുപ്പക്കാർ കമ്മിറ്റികളുണ്ടാക്കി സഹായിക്കണം. സർക്കാർ സംവിധാനങ്ങളെ സഹായിക്കാൻ അവർക്ക് സാധിക്കും. വാക്സിൻ നിർമ്മാണം വർദ്ധിപ്പിക്കാൻ എല്ലാ നടപടികളും കൈക്കൊള്ളും.
കൊവിഡിനെ നിയന്ത്രണ വിധേയമാക്കിയ വേളയിൽ രണ്ടാം തരംഗം വന്നത് കൊടുങ്കാറ്റ് പോലെയാണ്.ആശുപത്രി കിടക്കകളുടെ എണ്ണം കൂട്ടി. വലിയ കൊവിഡ് സ്‌പെഷൽ ആശുപത്രികൾ തയ്യാറാകുന്നു. മെഡിക്കൽ ഓക്സിജൻ നിർമ്മാണത്തിന് മുൻഗണന നൽകും. മരുന്ന് ലഭ്യത കൂട്ടും. രാജ്യത്തെ ഫാർമ കമ്പനികൾ ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ സന്നദ്ധരാണ്. ലോകത്ത് ഏറ്റവും വിലക്കുറവിൽ ലഭിക്കുന്ന രണ്ട് വാക്സിനുകൾ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. പുതിയ വാക്സിനുകൾക്ക് അനുമതി നൽകാൻ ഫാസ്റ്റ് ട്രാക്ക് സംവിധാനമുണ്ട്.
12 കോടി ഇന്ത്യക്കാർ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു.അന്യസംസ്ഥാനക്കാർക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് വാക്സിൻ ലഭിക്കാൻ സൗകര്യമുണ്ടാകും. അവർ ജോലി സ്ഥലത്ത് തുടരണം.വാക്സിനെടുത്തവരും ജാഗ്രത പാലിക്കണം.
സാമ്പത്തിക മേഖലയെ തകർക്കാനാകില്ല. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ സജ്ജമാക്കുന്നതിൽ മുൻഗണന നൽകണം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിക്കണം. കുട്ടികൾ വീടുകളിൽ കഴിയണമെന്നും മുതിർന്നവർ അനാവശ്യമായി പുറത്തിറങ്ങാൻ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |