റൗണ്ടിലേക്ക് എട്ടുവഴികളിലൂടെ പ്രവേശനം
തൃശൂർ: ഒരാനപ്പുറത്ത് പ്രതീകാത്മകമായി ചടങ്ങുകൾ നടത്തുമെന്ന തിരുവമ്പാടി വിഭാഗത്തിന്റെ തീരുമാനത്തിന് പിന്നാലെ ഘടകക്ഷേത്രങ്ങളും ഓരോ ആനകൾ മതിയെന്ന നിലപാടെടുത്തതോടെ തൃശൂർ പൂരം പൂർണ്ണമായും ചടങ്ങിലൊതുങ്ങി. പാറമേക്കാവ് ദേവസ്വത്തിന്റെ ചടങ്ങുകൾ 15 ആനകളെ എഴുന്നള്ളിച്ച് നടത്തും.
അതിനിടെ പൂരം പ്രദർശനനഗരിയിലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂരം കഴിയുന്നത് വരെ പ്രദർശനം നിറുത്തിവച്ചു.വ്യാപാരികൾക്കും തൊഴിലാളികൾക്കുമാണ് രോഗം. 18 പേരെയും നിരീക്ഷണത്തിലാക്കി. സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ബന്ധപ്പെട്ട ക്ഷേത്രദേവസ്വങ്ങളുടെ ഭാരവാഹികളമായി ജില്ലാ കളക്ടർ നടത്തിയ ചർച്ചയിലാണ് പൂരം നടത്തിപ്പിലെ നിയന്ത്രണങ്ങൾ തീരുമാനിച്ചത്.
ഇലഞ്ഞിത്തറമേളം, പ്രതീകാത്മക കുടമാറ്റം എന്നിവ നടക്കും. വെടിക്കെട്ടുകൾ ഇരുവിഭാഗവും നിയന്ത്രണങ്ങളോടെ നടത്തും. വെടിക്കെട്ട് കാണാനും പൊതുജനങ്ങൾക്ക് അനുമതിയില്ല. സാമ്പിൾ വെടിക്കെട്ടിന് ഒരു കുഴിമിന്നൽ മാത്രമാകും. ചമയപ്രദർശനം ഉണ്ടാവില്ല. പകൽപ്പൂരവും ഉപേക്ഷിച്ചു.
നിയന്ത്രണങ്ങൾ നടപ്പാക്കാൻ 2000 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.ആറ് ഡെപ്യൂട്ടി കളക്ടർമാർ പൂരം നടത്തിപ്പിന് നേതൃത്വം നൽകും. പൊതുജനങ്ങൾക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല. ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവർ, ക്ഷേത്ര ഭാരവാഹികൾ, പാപ്പാൻമാർ, വാദ്യക്കാർ തുടങ്ങിയവർക്ക് പ്രത്യേക പാസ് നൽകിയാണ് പ്രവേശനം. സ്വരാജ് റൗണ്ടിലേക്ക് സംഘാടകർക്കുളള പ്രവേശനം എട്ട് സ്ഥലങ്ങളിലൂടെ മാത്രമാക്കി ചുരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |