തിരുവനന്തപുരം: പതിനെട്ട് വയസിന് മുകളിലുള്ളവർക്കും കൊവിഡ് വാക്സിൻ നൽകാനുള്ള കേന്ദ്രതീരുമാനം നടപ്പാക്കാൻ സംസ്ഥാനത്ത് ഇനിയും 2.80 കോടി വാക്സിൻ അധികം വേണ്ടിവരും. 18നും 45നും ഇടയിൽ പ്രായമുള്ള 1.41കോടി പേരാണ് സംസ്ഥാനത്തുള്ളത്.
നിലവിൽ 45ന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ഇതുവരെ 62ലക്ഷം വയൽ വാക്സിൻ കിട്ടി. നിലവിൽ കൊടുക്കുന്നവർക്ക് പൂർത്തിയാക്കാൻ തന്നെ ഒന്നരക്കോടിയോളം വാക്സിൻ വേണ്ടിവരും.
സംസ്ഥാനത്തെ രണ്ടായിരത്തോളം കേന്ദ്രങ്ങളിലായി ഇതുവരെ 50 ലക്ഷത്തിലധികം പേർക്ക് ഒരു കൊവിഡ് വാക്സിനെങ്കിലും നൽകിയിട്ടുണ്ട്. ഇതുവരെ 62ലക്ഷം വയൽ കൊവിഡ് വാക്സിനാണ് സംസ്ഥാനത്തെത്തിയത്. ഇത് ഏതാണ്ട് പൂർണമായും ഉപയോഗിച്ച സ്ഥിതിയാണ്. കൂടുതലായി 50 ലക്ഷം വയൽ വാക്സിൻ അടിയന്തരമായി നൽകണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ 12ലക്ഷം വയൽ വാക്സിൻ കൂടി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 45 ന് മുകളിൽ പ്രായമുള്ള 1.15 കോടിയാളുകളാണ് സംസ്ഥാനത്തുള്ളത്. ഇവർക്ക് വാക്സിൻ കൊടുത്തുതീർക്കാൻ ഇനിയും നാലുമാസമെങ്കിലും വേണ്ടിവരും. ഒന്നരക്കോടി വയൽ വാക്സിനും . 6.5ലക്ഷം പേർ മാത്രമാണ് രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തിട്ടുള്ളത്. ഇവരിൽ പകുതിയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും പൊലീസ്, ആരോഗ്യപ്രവർത്തകരുമാണ്.
വാക്സിൻ കേന്ദ്രങ്ങളുടെ
എണ്ണം കൂട്ടും
പതിനെട്ട് വയസ് കഴിഞ്ഞവർക്ക് കൂടി വാക്സിൻ നൽകിയാൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുകയും, വാക്സിൻ സൂക്ഷിക്കാൻ കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തുകയും വേണം. രണ്ടാം ഡോസ് വാക്സിനെടുക്കാനെത്തുന്നവർക്ക് മുൻഗണന നൽകേണ്ടിവരും.
കേന്ദ്രസർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും വാക്സിൻ എത്തിക്കുകയും, പണം കൊടുത്ത് വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും വേണം. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷൻ, മാസ് വാക്സിനേഷൻ ക്യാമ്പ് തുടങ്ങിയവയും പരിഗണനയിലുണ്ട്.
കൊവിഡ് വാക്സിൻ കിട്ടാനില്ല : വാക്സിനേഷൻ പേരിന് മാത്രം
രണ്ടര ലക്ഷം ഡോസ് ഇന്നെത്തും
തിരുവനന്തപുരം : വാക്സിൻ സ്റ്റോക്ക് തീർന്നതോടെ സംസ്ഥാനത്ത് വാക്സിനേഷൻ പേരിന് മാത്രമായി. സംസ്ഥാനത്ത് ചില ജില്ലകളിൽ മാത്രം ഏതാനും സർക്കാർ കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് നൽകുന്നതൊഴിച്ചാൽ പുതുതായി ആർക്കും നൽകാനുള്ള വാക്സിനില്ല.
ഇന്ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകൾക്കായി രണ്ടര ലക്ഷം ഡോസ്
ഇന്നെത്തും. കൊച്ചി, കോഴിക്കോട് റീജിയണുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. സ്റ്റോക്ക് തീർന്നതോടെ വാക്സിനേഷൻ പ്രതിസന്ധിയിലായ സാഹചര്യത്തിൽ നേരത്തേ സംസ്ഥാനം ആവശ്യപ്പെട്ട 50ലക്ഷം ഡോസ് ഒരുമിച്ച് ലഭ്യമാക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളിൽ വാക്സിൻ നൽകുന്നുണ്ട്. നിലവിൽ മൂന്ന് ലക്ഷത്തോളം ഡോസ് വാക്സിൻ മാത്രമാണുള്ളത്. 18 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ തുടങ്ങുന്നതിന്
മുമ്പ് നിലവിലുള്ളവരുടെ വാക്സിനേഷൻ പൂർത്തിയാക്കേണ്ടതിനാൽ അടിയന്തരമായി വാക്സിൻ ലഭിച്ചേ തീരുവെന്ന് നിലപാടിലാണ് സംസ്ഥാനം. കടുത്തക്ഷാമത്തിനിടയിലും ഇന്നലെ 2,02,313 പേർക്ക് കൂടി വാക്സിൻ നൽകി. 1100 സർക്കാർ ആശുപത്രികളും 330 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 1,430 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നത്. ആകെ 62,36,676 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 54,38,319 പേർക്ക് ആദ്യഡോസ് വാക്സിനും 7,98,357 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി.
വാക്സിൻ നയത്തിൽ മാറ്റം വരുത്തണം:
പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള കൊവിഡ് വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വിതരണ നയത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് ഇന്നലെ കത്തയച്ചു. കഴിഞ്ഞദിവസം പ്രഖ്യാപിച്ച കേന്ദ്ര വാക്സിൻ നയത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് കത്തയച്ചത്.
പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിച്ച് താങ്ങാനാവുന്ന വില നിശ്ചയിക്കുകയാണ് വേണ്ടത്. പുതിയ നയമനുസരിച്ച് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പകുതിയും കേന്ദ്രസർക്കാരിനുള്ളതാണ്. ബാക്കിയാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി നൽകുന്നത്.
നിർമ്മാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. സാമ്പത്തികമാന്ദ്യമുള്ളതിനാൽ സംസ്ഥാനങ്ങൾക്ക് അധികബാദ്ധ്യത വലിയ പ്രയാസമുണ്ടാക്കും.
18 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. 50 ലക്ഷം ഡോസ് വാക്സിൻ നൽകണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോൾ 5.5 ലക്ഷം ഡോസാണ് ലഭിച്ചത്. ബാക്കിയുള്ള വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്, നിരീക്ഷണത്തിന് ഡ്രോൺ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാത്രികാല കർഫ്യു തുടങ്ങിയ പശ്ചാത്തലത്തിൽ ഇന്നുമുതൽ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാൽ എല്ലാവരും തിരിച്ചറിയൽ കാർഡ് കാണിക്കണം. എന്തിന് വേണ്ടിയാണ് പുറത്തിറങ്ങുന്നതെന്നും അറിയിക്കണം.
കൊവിഡ് വ്യാപനം രൂക്ഷമായ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം ജില്ലകളിൽ പരിശോധന കൂടുതൽ ശക്തമായിരിക്കും. ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷ്യൽ യൂണിറ്റുകളിലുള്ളവരെയും ഇതിനായി നിയോഗിച്ചു. നിരീക്ഷണത്തിന് ഡ്രോൺ ഉപയോഗിക്കും.
ഓട്ടോയിൽ രണ്ടു യാത്രക്കാർ
*കൊവിഡ് നിയമം പാലിക്കാത്ത കടകളും സ്ഥാപനങ്ങളും രണ്ടു ദിവസം തുറക്കാൻ അനുവദിക്കില്ല
* ഓട്ടോറിക്ഷയിൽ ഡ്രൈവർക്കു പുറമേ രണ്ട് യാത്രക്കാർ മാത്രം.
* ടാക്സിയിൽ ഡ്രൈവർക്കു പുറമേ മൂന്നു പേർ മാത്രം.
* കുടുംബമാണെങ്കിൽ കൂടുതൽ പേരാകാം.
*അത്യാവശ്യകാര്യങ്ങൾക്കേ രാത്രി പുറത്തിറങ്ങാൻ അനുവദിക്കൂ.
*മരുന്നു വാങ്ങാനും ആശുപത്രിയിൽ പോകാനും ഇളവുണ്ടാകും.
*ചരക്ക്, പൊതുഗതാഗത വാഹനങ്ങൾക്ക് നിരോധനമില്ല.
* ആരോഗ്യപ്രവർത്തകർ, അവശ്യ സർവീസുകൾ, മാദ്ധ്യമങ്ങൾ, അത്യാവശ്യ ജോലിയുള്ള ഐ.ടി ജീവനക്കാർ തുടങ്ങിയവർക്ക് രാത്രി സഞ്ചാരം അനുവദിക്കും.
*രാത്രി 7.30ന് ശേഷം സിനിമ തിയേറ്റർ, മൾട്ടിപ്ലക്സുകൾ, മാൾ, ബാർ പ്രവർത്തിക്കാൻ പാടില്ല.
* ഹോട്ടലുകളും റസ്റ്റോറന്റുകളും രാത്രി 9 മണിവരെ മാത്രം
* മതസ്ഥാപനങ്ങൾക്കും നിയന്ത്രണം ഉണ്ടാകും. ആചാരങ്ങളിൽ കുറച്ചുപേർക്ക് പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |