SignIn
Kerala Kaumudi Online
Friday, 19 April 2024 11.22 PM IST

വെള്ളപ്പൊക്കത്തിൽ നിന്ന് മങ്ങാടിനെ കാക്കണേ..

ന്യൂമാഹി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ, പുഴയുടെ കൈവഴികൾ ഇല്ലാതാവുകയും കടുത്ത വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന മങ്ങാട്, ഈസ്റ്റ് പള്ളൂർ പ്രദേശങ്ങൾ മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകരും, വില്ലേജ് പഞ്ചായത്ത് അധികൃതരും സന്ദർശിച്ചു. തലശ്ശേരി-മാഹി ബൈപാസ് റോഡിന്റെ നിർമ്മാണ വേളയിലാണ് തോടുകളുടെ ഒഴുക്ക് തടസപ്പെടുകയും, ഏക്കർ കണക്കിന് ചതുപ്പ് നിലംനികത്തപ്പെടുകയും ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷമായി അനുഭവപ്പെട്ട വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് സംഘം ഇവിടങ്ങളിൽ സന്ദർശനം നടത്തിയത്.
തലശ്ശേരി-മാഹി ബൈപ്പാസ് കടന്ന് പോകുന്നതിനിരുവശവുമുള്ള തോടുകളും നീർച്ചാലുകളും മണ്ണ് നിറഞ്ഞ് പലയിടങ്ങളിലും ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. കഴിഞ്ഞ രണ്ട് മഴക്കാലത്തും പ്രദേശത്ത് വെള്ളം ഉയർന്ന് ഒട്ടേറെ വീടുകൾക്ക് ഭീഷണിയായിരുന്നു.
പഞ്ചായത്തിലെ ഒരു പ്രധാന നീർത്തടപ്രദേശമായ മങ്ങാട് തോട്, കവിയൂർ റോഡിന് തെക്കുവശം പടിക്കൽ കൂലോത്തിന്റെ മുൻവശമടക്കം 150 മീറ്റർ നീളത്തിൽ തോട് അപ്രത്യക്ഷമായിരിക്കുകയാണ്. മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകരുടെ പരിശോധനയിലാണ് ഒഴുക്കിന്റെ തുടർച്ച നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

ഈ തോട് നവീകരണത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് നാല് ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ട് അധികമായില്ല. മാഹിയുടെ ഭാഗമായ പള്ളൂർവയൽ, ന്യൂമാഹിയിലെ മാങ്ങോട്ട് വയൽ, മാങ്ങാട് വയൽ എന്നീ പ്രദേശങ്ങളിലെ ശക്തമായ വർഷകാല ജല പ്രവാഹം മാഹിപ്പുഴയിലെത്തുന്നത് ഈ തോടിലൂടെയാണ്. തോടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെരുമുണ്ടേരി, കല്ലാമല എന്നീ ചെറുകുന്നുകളും പെടുന്നുണ്ട്. വെള്ളം ഒഴുകി പോകാനുള്ള വഴികളെല്ലാം അടഞ്ഞതിനാൽ ഇത്രയും ജലം ഈ പ്രദേശത്തെ ജനങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു, സെക്രട്ടറി ഷീജാമണി, വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, പഞ്ചായത്ത് അംഗം മഗേഷ് മാണിക്കോത്ത്, വില്ലേജ് ഓഫീസർ ആർ. ജയന്തി എന്നിവരും, മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർക്കൊപ്പമുണ്ടായിരുന്നു.


ബൈപ്പാസ് പാലത്തിന്റെ അനുബന്ധ റോഡിൽ ഒരു കോൺക്രീറ്റ് ഓവ് പണിതിട്ടുണ്ടെങ്കിലും അതിലെ ഒഴുക്കിന്റെ ദിശ നിർണ്ണയിച്ചത് എങ്ങോട്ടെന്ന് വ്യക്തമല്ല. തോടിന്റെ രണ്ടുവശങ്ങളും തുടർച്ച നഷ്ടപ്പെട്ട് വെള്ളക്കെട്ടിന് സാദ്ധ്യതയുണ്ടാാക്കുന്ന അവസ്ഥയാണുള്ളത് . അതിനാൽ ഇരുവശങ്ങളും ഒരുപോലെ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

പ്രാദേശിക ഭരണനേതൃത്വവും, ഹൈവേ അധികൃതരും, പൊതുമരാമത്തുവകുപ്പും ചേർന്ന് അടിയന്തരമായി ഒരു പദ്ധതി തയ്യാറാക്കണം. നീർത്തടങ്ങളെ അവഗണിച്ചു ചില സ്ഥലമുടമകളും ഔദ്യോഗിക സംവിധാനവും നടത്തിയ തെറ്റായ ഇടപെടലാണ് ഈ അവസ്ഥക്ക് കാരണം.
പുഴയിലേക്കുള്ള തോടിന്റെ മൂടിപ്പോയ ഭാഗം പുതിയ തോട് കീറി മഴക്ക് മുമ്പ് പുനസ്ഥാപിച്ചില്ലെങ്കിൽ ഒട്ടേറെ കുടുബങ്ങളെ മാറ്റിതാമസിപ്പിക്കേണ്ടി വരും.

വിജയൻ കൈനാടത്ത് , മയ്യഴിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.