ന്യൂഡൽഹി: കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. ഇതിൽ 62.07 ശതമാനവും മഹാരാഷ്ട്ര, യു.പി, കർണാടക, ഛത്തീസ്ഗഡ്, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്. വ്യാപനം രൂക്ഷമായതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കി. ജാർഖണ്ഡ് നാളെ മുതൽ ഏപ്രിൽ 29വരെ ലോക് ഡൗൺ പ്രഖ്യാപിച്ചു. യു.പിയിൽ വാരാന്ത്യ ലോക് ഡൗൺ ഏർപ്പെടുത്തി. ഏപ്രിൽ 22 മുതൽ മേയ് 21 വരെ രാജസ്ഥാനിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. അസാമിൽ മാർക്കറ്റുകളും ഷോപ്പുകളും വൈകിട്ട് ആറുവരെ മാത്രമേ പ്രവർത്തിക്കൂ. സംസ്‌കാര ചടങ്ങുകളിൽ 20 പേരിൽ കൂടരുത്.
മഹാരാഷ്ട്രയിൽ പലവ്യഞ്ജനം, പാൽ, പഴം, പച്ചക്കറി, ബേക്കറി കടകളുടെ പ്രവർത്തന സമയം നാലു മണിക്കൂറായി ചുരുക്കി. രാവിലെ 7 മുതൽ 11 വരെ മാത്രമേ ഇവ തുറക്കാവൂ. നേരത്തെയിത് രാത്രി എട്ടുവരെയായിരുന്നു. ഹോം ഡെലിവറി ഏഴ് മുതൽ രാത്രി എട്ടുവരെ അനുവദിച്ചു. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലും ഇന്ന് മുതൽ ലോക് ഡൗൺ ഏർപ്പെടുത്തി.
2.59 ലക്ഷം രോഗികൾ കൂടി
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.59 ലക്ഷം പുതിയ രോഗികളുണ്ടായി. ഇതിൽ 77.67 ശതമാനവും മഹാരാഷ്ട്ര, യു.പി, ഡൽഹി, കർണാടക, കേരളം, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്‌നാട് എന്നീ പത്തു സംസ്ഥാനങ്ങളിലായാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.99 ശതമാനമായി ഉയർന്നു. 1761 പേർ കൂടി മരിച്ചു. മരണനിരക്ക് 1.18 ശതമാനമാണ്. 1,54761 പേർ കൂടി രോഗമുക്തരായി.
കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സൈനിക തലവൻമാരുമായി കൂടിക്കാഴ്ച നടത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. സേനകളുടെ ആശുപത്രി സംവിധാനങ്ങളുടെ സേവനം സാധാരണ പൗരന്മാർക്കും ലഭ്യമാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. കൊവിഡിനെ നേരിടാൻ സംസ്ഥാന സർക്കാരുകൾക്ക് സഹായം നൽകണം. രാജ്യത്ത് കന്റോൺമെന്റ് മേഖലയിലെ താമസക്കാർക്കും പുറത്തുനിന്നുള്ളവർക്കും സേവനം നൽകാൻ കന്റോൺമെന്റ് ബോർഡുകൾക്ക് കീഴിലുള്ള 67 ആശുപത്രികൾക്ക് പ്രതിരോധമന്ത്രാലയം നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |