തിരുവനന്തപുരം : ജില്ലയിൽ വാക്‌സിൻ സ്റ്റോക്കില്ലെങ്കിലും വാക്‌സിനേഷന് മുൻകൂട്ടി ബുക്കിംഗ് നൽകുന്ന നടപടിയിൽ ജനങ്ങൾ കടുത്ത പ്രതിഷേധത്തിൽ.വാക്‌സിൻ പ്രതിസന്ധി നിലനിൽക്കേ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നലത്തേക്ക് കൊവിൻ പോർട്ടൽ വഴി സമയം നിശ്ചയിച്ച് നൽകിയെങ്കിലും കുത്തിവയ്പ്പെടുക്കാൻ എത്തിയവർ മരുന്നില്ലെന്ന് അറിഞ്ഞതോടെ രോഷാകുലരായി. ജിമ്മിജോർജ്ജ്, ജനറൽ ആശുപത്രി തുടങ്ങിയ പ്രധാന വാക്‌സിനേഷൻ കേന്ദ്രത്തിൽ ഉൾപ്പെടെ ഇതായിരുന്നു സ്ഥിതി. കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കായിരുന്നു. ഇന്നലെ ചുരുക്കം ചില കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് വിതരണം മാത്രമാണ് നടന്നത്. 10,913 ഡോസാണ് ഇന്നലെ നൽകിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.സ്‌പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ വളരെ കുറച്ച് ടോക്കൺ മാത്രമാണ് നൽകിയത്. ആളുകൾ തിക്കിത്തിരക്കിയെങ്കിലും നിയന്ത്രിക്കാൻ പലയിടങ്ങളിലും സുരക്ഷാജീവനക്കാരോ പൊലീസോ ഉണ്ടായിരുന്നില്ല. കൊവിഡ് കാലത്ത് കഴിവതും വീടുകളിൽ കഴിയണമെന്നും ആൾക്കൂട്ടത്തിനിടയിൽ പോകരുതെന്നുമുള്ള സർക്കാർ നിർദേശം ജില്ലയിൽ പരസ്യമായി വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് മുന്നിൽ ലംഘിക്കപ്പെടുകയാണ്. പ്രായമായവരും സ്ത്രീകളും ഉൾപ്പെടെയുള്ളവർ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ മുന്നിൽ മണിക്കൂറുകളോളം വെയിലത്ത് നിന്ന ശേഷമാണ് വാക്‌സിൻ ഇല്ലെന്നറിഞ്ഞ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |