നാഗർകോവിൽ: കൊവിഡ് രണ്ടാംതരംഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ കേരള - തമിഴ്നാട് അതിർത്തികളിൽ കർശനപരിശോധന. രാത്രികാല കർഫ്യൂവിനെ തുടർന്ന് രാത്രി 10 മുതൽ പുലർച്ചെ നാലുവരെ തമിഴ്നാട് അതിർത്തി അടച്ചിട്ടു. ഈ സമയത്ത് ഒരു വാഹനവും കടത്തിവിടാൻ അനുവദിച്ചില്ല. അതിനിടെ കേരള അതിർത്തിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്നാട് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇവിടെ ഇ പാസ് നിർബന്ധമാക്കി നേരത്തേ ഉത്തരവിറങ്ങിയിരുന്നു.
തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന അതിർത്തിയായ ഇഞ്ചിവിള ചെക്‌പോസ്റ്റിൽ വാഹനങ്ങൾ കർശനമായി പരിശോധിക്കുന്നുണ്ട്. ഇവിടെ ഇ പാസ് ഉള്ളവരെയും അത്യാവശ്യകാര്യങ്ങൾക്ക് പോകുന്നവരെയും മാത്രമാണ് കടത്തിവിടുന്നത്. തമിഴ്നാട്ടിൽ ഇന്നലെ മുതൽ രാത്രികാല കർഫ്യൂവും ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുൾപ്പെടെയുള്ള വാഹനങ്ങളിൽ അവശ്യസർവീസുകൾക്കൊഴികെ ഇളവുണ്ടാവില്ലെന്ന് തമിഴ്നാട് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം രാത്രി 9ന് തുറന്നിരുന്ന കടകൾ അടയ്ക്കാൻ പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ കർശനമാക്കിയതിന് പിന്നാലെ കന്യാകുമാരിയിലെത്തിയ വിനോദസഞ്ചാരികളെയും പൊലീസ് തിരിച്ചയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |