തിരുവനന്തപുരം: അർബുദം ബാധിച്ച മുഴ നീക്കാൻ ശസ്ത്രക്രിയ നടത്തിയ രോഗിയുടെ വായിൽ മുടി വളർന്ന സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടോയെന്ന് പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.
വായിലെ രോമവളർച്ച കാരണം ഉമിനീര് ഇറക്കാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുന്ന കുന്നത്തുകാൽ സ്വദേശി സ്റ്റീഫന്റെ പരാതിയിലാണ് ഉത്തരവ്. ശസ്ത്രക്രിയ നടത്തിയ ആർ.സി.സിയിലെ ഡോക്ടർക്കെതിരെയാണ് പരാതി. എട്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരനായ സ്റ്റീഫൻ 2019 ജൂലായ് 9നാണ് ശസ്ത്രക്രിയ നടത്തിയത്. വായിൽ വച്ചുപിടിപ്പിക്കാൻ തുടയിൽ നിന്നും മാംസം എടുക്കുമെന്നാണ് പറഞ്ഞതെങ്കിലും കീഴ്‌ത്താടിയിൽ നിന്നാണ് മാംസം എടുത്തതെന്ന് പരാതിയിൽ പറയുന്നു. ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ വായ്ക്കുള്ളിലെ മുടി ബാർബറെ വിളിച്ച് വെട്ടിക്കാൻ പറഞ്ഞ് പരിഹസിച്ചെന്നും സ്റ്റീഫൻ ആരോപിച്ചു. ഡോക്ടറെ അനുകൂലിക്കുന്ന റിപ്പോർട്ട് ആർ.സി.സി സമർപ്പിച്ച സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ കമ്മിഷൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |