കൊച്ചി: 'ദക്ഷിണ' ഓൺലൈനായി വാങ്ങിയെന്ന പേരിൽ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനെ കൊച്ചിൻ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. കീഴ്ക്കാവിലെ മുൻ മേൽശാന്തിയും, ഉപദേവതയായ ശാസ്താക്ഷേത്രത്തിലെ മേൽശാന്തിയുമായ എം.കെ.സതീഷ് നമ്പൂതിരിക്കാണ് സസ്പെൻഷൻ. കീഴ്ക്കാവിലെ ശാന്തിക്കാരുടെ പുഷ്പാഞ്ജലി പ്രസാദ വിതരണ കൗണ്ടറിൽ നിന്ന് ഇദ്ദേഹത്തിന്റെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തിയ ക്യു.ആർ.കോഡ് സ്കാനിംഗ് കാർഡ് ചോറ്റാനിക്കര അസി. കമ്മിഷണർ ആർ.ബിജുവും വിജിലൻസും ചേർന്ന് ഞായറാഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തിങ്കളാഴ്ച സ്പെഷ്യൽ ദേവസ്വം കമ്മിഷണറാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
ഫെബ്രുവരിയിൽ ചോറ്റാനിക്കര മകം ഉത്സവം വരെ കീഴ്ക്കാവിലെ മേൽശാന്തിയായിരുന്നു സതീഷ് നമ്പൂതിരി. ഭക്തരിൽ നിന്ന് രസീതില്ലാതെ നേരിട്ട് വഴിപാട് നടത്തി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈപ്പറ്റുന്നതിന് ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ ആരോപിച്ചിട്ടുണ്ട്. സതീശന് പകരം കടവല്ലൂർ ക്ഷേത്രത്തിലെ ശാന്തിക്കാരൻ എം.കെ.നാരായണനെ ചോറ്റാനിക്കരയിലേക്ക് മാറ്റി നിയമിച്ചു. വിശദമായി അന്വേഷണം നടത്താൻ ഭണ്ഡാരം സൂപ്പർവിഷൻ അസി. കമ്മിഷണർ എം.ജി.ജഗദീഷിനെ ചുമതലപ്പെടുത്തി.
ബി.എം.എസ് അനുകൂല സംഘടനയായ കൊച്ചിൻ ദേവസ്വം ബോർഡ് ശാന്തി സംഘിന്റെ ട്രഷററാണ് സതീഷ് നമ്പൂതിരി. ബോർഡിലെ ജീവനക്കാരുടെ സംഘടനകളുടെ രാഷ്ട്രീയ വൈരാഗ്യവും സംഭവത്തിന് പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്. ദേവസ്വം ചട്ടപ്രകാരം ദക്ഷിണ ഒഴികെ ശാന്തിക്കാർ ഭക്തരിൽ നിന്ന് പണം കൈപ്പറ്റാൻ പാടില്ല. മറ്റു ജീവനക്കാർ കൗണ്ടറിലൂടെയല്ലാതെ ഒരു വിധ പണമിടപാടും നടത്താൻ പാടില്ല.
ഒരു ക്രമക്കേടും നടത്തിയില്ല
കഴിഞ്ഞ ആഗസ്റ്റിൽ കൊവിഡ് കത്തിനിൽക്കുമ്പോഴാണ് ചോറ്റാനിക്കരയിൽ ചുമതലയേറ്റതെന്നും, സുരക്ഷിതത്വത്തിനായി ദക്ഷിണ ഓൺലൈനായി വാങ്ങാൻ ഒരു സുഹൃത്ത് തയ്യാറാക്കി നൽകിയ ക്യു.ആർ.കോഡുള്ള കാർഡിലൂടെ ഇതുവരെ ഒരിടപാടും നടത്തിയിട്ടില്ലെന്നും സതീഷ് നമ്പൂതിരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |