ന്യൂഡൽഹി: കേരളത്തിലെ കൊവിഡ് വാക്‌സിൻ കേന്ദ്രങ്ങളിൽ അരാജകത്വമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വാക്‌സിനേഷൻ ഇങ്ങനെയല്ല നൽകേണ്ടത്. വാക്‌സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.
അമ്പത് ലക്ഷം ഡോസ് വാക്‌സിൻ ഇനിയും വേണം, രണ്ട് ലക്ഷമേ കൈയിലുളളൂ എന്നാണ് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറയുന്നത്. അടുത്ത നാല് ദിവസത്തിനുളളിൽ ആറരലക്ഷം ഡോസ് വാക്‌സിൻ കേന്ദ്രം സംസ്ഥാനത്തിന് നൽകും. കേരളം സ്വന്തമായി വാക്‌സിൻ വാങ്ങണം. കേന്ദ്ര വിഹിതത്തിനായി കാത്തുനിൽക്കേണ്ട കാര്യമില്ല. കൊവിഡ് സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. കാവൽ സർക്കാരാണെങ്കിൽ പോലും കേരളത്തിലെ നിയന്ത്രണത്തിൽ സർക്കാർ ഇടപെടണമെന്നും മുരളീധരൻ പറഞ്ഞു.
സർക്കാരിന് അവധിയെടുത്ത് മാറി നിൽക്കാനാവില്ല. വാക്‌സിൻ വിതരണം തുടങ്ങിയപ്പോൾ 76 ലക്ഷം പേരുണ്ടെന്നാണ് കേരളം അറിയിച്ചത്. 62 ലക്ഷം പേർ ഇന്നലെ വരെ എടുത്തു. ആശുപത്രികളിലെ സൗകര്യങ്ങൾ ജില്ല തലത്തിൽ പരസ്യപ്പെടുത്തണം. കേരളത്തിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടാകേണ്ട സാഹചര്യമില്ല. ആന്റിജൻ പരിശോധനയല്ല, ആർ ടി പി സി ആർ പരിശോധനയാണ് നടത്തേണ്ടത്.
കേരളത്തിൽ രജിസ്റ്റർ ചെയ്‌തവർക്ക് വാക്‌സിൻ നൽകുക. അല്ലാത്തവരെ വാക്‌സിനെടുക്കാൻ പ്രേരിപ്പിക്കുക. രജിസ്റ്റർ ചെയ്യാത്തവർക്കും വാക്‌സിൻ നൽകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മാസ്‌ക് ധരിച്ചതുകൊണ്ട് മാത്രം രോഗനിയന്ത്രണമാകുന്നില്ല. മറ്റ് നിയന്ത്രണങ്ങൾ കൂടി കടുപ്പിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |