മൂവാറ്റുപുഴ: കൊവിഡിന്റ വ്യാപനം രൂക്ഷമായതോടെ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു. വീണ്ടും ലോക്ക് ഡൗൺ ഉണ്ടാകുമെന്ന ഭീതിയാണ് മടക്കം. കഴിഞ്ഞ 2 ദിവസങ്ങളിലായി 20 ബസുകളാണ് മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ബംഗാളിലേക്ക് അന്യസംസ്ഥാനത്തൊഴിലാളികളുമായി പുറപ്പെട്ടത്. കഴിഞ്ഞ കൊവിഡ് കാലത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നൂറുകണക്കിനു തൊഴിലാളികളാണ് ഇവിടെ തൊഴിലും കൂലിയും ഇല്ലാതെ കുടുങ്ങിയത്. ഈ ഭയമാണ് പെട്ടന്നുള്ള മടക്കത്തിന് കാരണം.3000 രൂപ മുതൽ 4000 രൂപ വരെയാണ് ടൂറിസ്റ്റ് ബസുകൾ ടിക്കറ്റ് ചാർജ് വാങ്ങുന്നത്. കഴിഞ്ഞ തവണ ഇത് പതിനായിരമായിരുന്നു.
കഴിഞ്ഞ തവണ മടങ്ങിയവർക്ക് പകരം ആയിരങ്ങൾ ഇടനിലക്കാർക്ക് കൊടുത്ത് തൊഴിൽ ഇടങ്ങളിൽ എത്തിച്ച തൊഴിലാളികൾ പൊടുന്നനെ മടങ്ങിപ്പോകുന്നത് തൊഴിൽ ഉടമകൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭക്ഷണവും താമസവും സൗജന്യമായി നൽകാമെന്ന വാഗ്‌ദാനം നൽകിയിട്ടും ഇവർ നാട്ടിലേക്കു പോകാനാണ് താൽപര്യം കാണിക്കുന്നത്. വരും ദിവസങ്ങളിലും ഇവർ കൂട്ടത്തോടെ മടങ്ങിയാൽ തൊഴിൽ മേഖല സ്തംഭിക്കുന്ന അവസ്ഥയാകുമെന്ന് വ്യാപാര വ്യവസായ സ്ഥാപന ഉടമകൾ പറഞ്ഞു.
തൊഴിൽ മേഖലയക്ക് പ്രതിസന്ധി
തൊഴിലാളികളുടെ മടക്കം തൊഴിൽ മേഖലയിൽ രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കും. നിലവിൽ പൈനാപ്പിൾമേഖലയിൽ പ്രശ്നനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. നിർമാണ മേഖലയിലും ഹോട്ടൽ വ്യാപാര മേഖലയിലും കാർഷിക മേഖലയിലും ഒക്കെ അന്യ സംസ്ഥാനതൊഴിലാളികളാണ് പണിയെടുക്കുന്നത്. മടങ്ങുന്നവരോട് തൊഴിൽ ഉടമകൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |