കോലഞ്ചേരി: റംസാനെത്തിയതോടെ പഴങ്ങളുടെ വിപണി സജീവമായിത്തുടങ്ങി. കൊവിഡ് വ്യാപനം കച്ചവടം ഇല്ലാതാക്കിയതിനെതുടർന്ന് കട പൂട്ടിപ്പോയ പലരും നോമ്പു കാലത്ത് വിപണി സജീവമാക്കി. സമൂഹ നോമ്പുതുറകൾ ഒഴിവാക്കിയത് വ്യാപാരികളുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെങ്കിലും വീടുകളിലെ നോമ്പുതുറയ്ക്ക് പഴങ്ങൾ ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. തമിഴ്‌നാട്ടിലും കേരളത്തിലും സുലഭമായി ലഭിക്കുന്ന തണ്ണിമത്തൻ, പൈനാപ്പിൾ, നേന്ത്റപ്പഴം, മാങ്ങ എന്നിവയ്ക്കാണ് ഇപ്പോൾ ഡിമാൻഡുള്ളത്.
വയനാട്ടിൽ നിന്നെത്തുന്ന ബട്ടർ ഫ്രൂട്ടാണ് റംമസാൻ വിപണിയിലെത്തിയ മറ്റൊരു മിന്നും താരം. ഫസ്റ്റ് ക്വാളിറ്റി ബട്ടറിനു കിലോയ്ക്ക് 140 രൂപ വരെ വിലയുണ്ട്.
ഷമാമിനും ആവശ്യക്കാരേറെയാണ്. പാൽ ചേർത്ത് ജ്യൂസുണ്ടാക്കാനാണ് ഷമാം. കൊവിഡ് കാലമാണെങ്കിലും പഴവർഗങ്ങൾ സുലഭമായി എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
പൈനാപ്പിൾ 20 - 25 രൂപ
ആപ്പിൾ 150- 200 രൂപ
മുന്തിരിക്ക് 50-120 രൂപ
തണ്ണിമത്തൻ 15 രൂപ
നേന്ത്റപ്പഴം 60 രൂപ
മാങ്ങ 70 രൂപ
ഗ്ലോബ് മുന്തിരിയാണ് താരം
വിദേശത്തു നിന്ന് എത്തിയിരുന്ന ഗ്ലോബ് മുന്തിരി മുമ്പും വിപണിയിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഡിമാന്റ് കൂടിയത് ഇപ്പോഴാണ്. ഇത്രയേറെ മികച്ച ഇനം എത്തിയിട്ടില്ലെന്നാണ് വ്യാപാരികളുടെ അഭിപ്രായം. ബെംഗളുരുവിൽ നിന്നാണ് ഇപ്പോഴത്തെ വരവ്. നല്ല വലുപ്പവും മധുരവും ഉൾക്കട്ടിയുമാണ് റെഡ് ഗ്ലോബിനെ വ്യത്യസ്തമാക്കുന്നത്. ഉൾക്കട്ടിയുള്ളതിനാൽ കൂടുതൽ ദിവസം കേടു കൂടാതെയിരിക്കും. 120 രൂപയാണ് കിലോയ്ക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |