തലശ്ശേരി: നാലുപതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ, കണ്ണൂർ- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തലശ്ശേരി -മാഹി ബൈപാസ് റോഡ് യാഥാർത്ഥ്യമാകുന്നു. രാപ്പകലില്ലാതെ രണ്ടായിരം തൊഴിലാളികളാണ് ഈ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
ഗതാഗതക്കുരുക്കിൽ ദശകങ്ങളായി വീർപ്പുമുട്ടുന്ന തലശ്ശേരി-മാഹി നഗരങ്ങൾക്ക് ഇനി ശ്വാസം വിടാം. ഇരുനഗരങ്ങളെയും സ്പർശിക്കാതെയാണ് കോഴിക്കോട് ജില്ലയിലെ അഴിയൂർ കുഞ്ഞിപ്പള്ളിയിൽ നിന്നും, കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്ടേക്ക് നാലുവരിപ്പാത നീളുന്നത്. 883 കോടി രൂപ ചെലവിൽ 18.6 കി.മി ദൂരത്തിലുള്ള ഈ റോഡിന്റെ നിർമ്മാണ ചുമതല ഇ.കെ.കെ. ഇർഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനാണ്.
നിലവിൽ തലശ്ശേരി, മാഹി നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്നൊഴിവായി കടന്നു കിട്ടണമെങ്കിൽ ഒരു മണിക്കൂറെങ്കിലും പാഴാകുന്നുണ്ട്. പലപ്പോഴും ആംബുലൻസുകൾ പോലും കുടുങ്ങാറുണ്ട്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന ഈ നഗരങ്ങളിൽ, ദേശീയപാതയിൽ തന്നെയാണ് പ്രമുഖ വ്യാപാര കേന്ദ്രങ്ങളും ഗോഡൗണുകളുമെല്ലാം സ്ഥിതി ചെയ്യുന്നത്.
അഞ്ചരക്കണ്ടി, ധർമ്മടം, എരഞ്ഞോളി, മയ്യഴിപ്പുഴകൾക്ക് കുറുകെ പാലങ്ങൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. പാലയാട് നിന്ന് ബാലത്തിലേക്ക് നീളുന്ന രണ്ടാമത്തെ പാലത്തിന്റെ സ്ലാബുകൾ തകർന്നതും പളളൂർ കോയ്യോട്ട് തെരുവിലെ മേൽപ്പാലത്തിന് വിള്ളലുകൾ വീണതും പുനർനിർമ്മാണത്തിന് കാരണമായി. അഴിയൂരിലെ റെയിൽവെ ഓവർബ്രിഡ്ജിന് റെയിൽവെയുടെ അനുമതി ലഭിക്കാത്തത് താമസത്തിനിടയാക്കു.
ഇരുപത്തിരണ്ട് അടിപ്പാതകളിൽ ഒന്നൊഴികെ മറ്റെല്ലാം പൂർത്തിയായി. ചാലക്കര- പള്ളൂർ മെയിൻ റോഡിലെ മേൽപ്പാലം അടുത്ത മാസത്തോടെ തുറക്കപ്പെടും. ബൈപാസിനൊപ്പം സർവ്വീസ് റോഡുകളുടെ ടാറിംഗും ത്വരിതഗതിയിൽ നടക്കുന്നുണ്ട്. സർവ്വീസ് റോഡിനുള്ള സ്ഥലമെടുപ്പ് മാഹി ഉൾപ്പെടെ ചിലയിടങ്ങളിൽ ബാക്കിയുണ്ട്.
പ്രളയം, കൊവിഡ് തുടങ്ങിയ പ്രതിബന്ധങ്ങളില്ലായിരുന്നുവെങ്കിൽ, കഴിഞ്ഞ വർഷം തന്നെ റോഡ് ഗതാഗതത്തിനായി തുറക്കപ്പെട്ടേനെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |