തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നാവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. പറഞ്ഞത് ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല. സൗജന്യം എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രായമുള്ളവർക്കും ചെറുപ്പക്കാർക്കും എല്ലാം വാക്സിൻ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ കേന്ദ്ര ഗവൺമെന്റിനെ അറിയിക്കുക എന്നത് ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. വാക്സിൻ തരാനുളള ബാദ്ധ്യത അവർക്കുണ്ട്, അത് നൽകേണ്ടതാണ്. അതാണ് സംസ്ഥാനം അറിയിച്ചത്. സംസ്ഥാനത്തിന്റെ പ്രായോഗിക വിഷമങ്ങൾ, പ്രശ്നങ്ങൾ, കൊവിഡിനെതിരായ പോരാട്ടം ഉണ്ടാക്കിയ ബാദ്ധ്യതകൾ എന്നിവയ്ക്കുമേലെ ഭാരം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ഇത് കേന്ദ്രത്തെ അറിയിക്കുന്നതിൽ ഒരു രാഷ്ട്രീയ പ്രശ്നവുമില്ല.
ഇത് അറിയിക്കുക എന്നത് സംസ്ഥാനം ചെയ്യേണ്ട കാര്യമാണ്. കേന്ദ്ര സർക്കാരാണ് കൃത്യമായി തീരുമാനം എടുക്കേണ്ടത്. കേന്ദ്ര സർക്കാർ വഹിക്കേണ്ട ബാദ്ധ്യത അവർതന്നെ വഹിക്കണം എന്നൊരു സംസ്ഥാനം ആവശ്യപ്പെടുന്നതിൽ യാതൊരു തെറ്റും ഇല്ല. അതിന്റെ ഭാഗമായി ഏതെങ്കിലും തരത്തിലുളള ഭീതി സംസ്ഥാനത്ത് ഉയർന്നു വരികയുമില്ല. ഇതിനകത്ത് സംസ്ഥാന ഗവൺമെന്റ് ചെയ്യേണ്ടതെന്താണോ അത് കൃത്യമായി ചെയ്യുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വാക്സിൻ സംസ്ഥാനം പണംകൊടുത്ത് വാങ്ങണമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നത് സംസ്ഥാനത്ത് നിലവിലുള്ള അന്തരീക്ഷത്തിന് യോജിച്ചതല്ല. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾക്കാണ് പ്രധാന്യം നൽകേണ്ടത്. രോഗം കാട്ടുതീപോലെ പടരുന്ന സമയത്ത് കേന്ദ്രത്തിന്റെ അപ്പോസ്‌തലന്മാർ വന്ന് പറയുന്ന വിതണ്ഡവാദങ്ങൾക്ക് മറുപടി പറഞ്ഞാൽ നിലവിലെ അന്തരീക്ഷം മോശമാകുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |