പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തതിനെയും മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പത്രസമ്മേളനത്തെയും താരതമ്യം ചെയ്ത് മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബഷീർ വള്ളിക്കുന്ന്. തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് വഴിയാണ് അദ്ദേഹം ഇരുവരുടെയും പ്രസംഗത്തെ താരതമ്യം ചെയ്തത്. പ്രധാനമന്ത്രി 'മൈതാന പ്രസംഗം നടത്തി സ്ഥലംവിട്ടപ്പോൾ മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ കൃത്യമായ കണക്കുകളെ കുറിച്ചും പദ്ധതികളെ കുറിച്ചും ജനങ്ങൾക്ക് അറിയാൻ കഴിഞ്ഞു എന്ന് മാദ്ധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാര്യക്ഷമതയുടേയും പ്ലാനിങ്ങിന്റെയും ഒന്നാന്തരം ഉദാഹരണമാണെന്നും മനുഷ്യരോടുള്ള സ്നേഹവും കരുതലും അതിൽ കാണാമെന്നും ബഷീർ നിരീക്ഷിക്കുന്നു.
കുറിപ്പ് ചുവടെ:
'കോവിഡ് ഭേദമായി വീണ്ടും മുഖ്യമന്ത്രിയെ കണ്ടപ്പോൾ സന്തോഷം.
ഇന്നലെ പ്രധാനമന്ത്രി നടത്തിയ മൈതാന പ്രസംഗവും ഇന്ന് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനവും ഒന്ന് താരതമ്യം ചെയ്തു നോക്കുക. ഒന്ന് പിടിപ്പുകേടിന്റെയും കാര്യക്ഷമതയില്ലായ്മയുടെയും ഒന്നാന്തരം ഉദാഹരണം. മറ്റൊന്ന് ക്രൈസിസ് മാനേജ്‍മെന്റ് എങ്ങിനെയാണെന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണം.
പ്രധാനമന്ത്രി ഒരു മൈതാനപ്രസംഗം നടത്തി സ്ഥലം വിട്ടു. ഇതുവരെ എന്ത് ചെയ്തു ഇനിയെന്ത് ചെയ്യണം, എന്തൊക്കെ പദ്ധതികൾ.. ഒരക്ഷരം പറഞ്ഞില്ല. വാക്സിൻ ക്ഷാമമുണ്ട്, ഓക്സിജൻ ക്ഷാമമുണ്ട്, എല്ലാവരും അവരവർ ഉള്ള സ്ഥലത്ത് കഴിയുക, എല്ലാവർക്കും നല്ലത് വരും, ഇന്ത്യ പുരോഗമിക്കുകയാണ്. ധന്യവാദ്..
അത്രതന്നെ..
എന്നാൽ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നോക്കൂ.. ഇത് വരെ എത്ര രോഗികൾ, എത്ര പേർക്ക് വാക്സിനേഷൻ ചെയ്തു, ഇനിയെത്ര പേർക്ക് ചെയ്യണം, അതിന് വേണ്ട മുന്നൊരുക്കങ്ങൾ എന്തൊക്കെ, ഇപ്പോൾ എത്ര ബെഡുകളും icu കളും ഉണ്ട്, അതിലെത്ര ബെഡുകൾ ഉപയോഗിച്ചിട്ടുണ്ട്, ഓക്സിജൻ എത്ര ആവശ്യമുണ്ട്, ഇപ്പോൾ എത്ര ലഭ്യമാണ്. എല്ലാം കൃത്യമായ കണക്കുകൾ, കൃത്യമായ പ്ലാനിങ്ങുകൾ.
ഒന്ന് രണ്ട് ഉദാഹരണങ്ങൾ മാത്രം പറയാം.
ഓക്സിജൻ പ്രതിദിനം നമുക്ക് ആവശ്യമുള്ളത് 74.25 മെട്രിക് ടൺ ആണ്. ഇപ്പോൾ നമുക്ക് ഉത്പാദിപ്പിക്കാൻ കഴിയുന്നത് 219.22 മെട്രിക് ടൺ ആണ്. അതുകൊണ്ട് അക്കാര്യത്തിൽ ഭയപ്പെടേണ്ട.
സ്വകാര്യ മേഖലയിൽ 9735 ഐ സി യു ബെഡുകൾ ഉണ്ട്, ഏതാണ്ട് 900 ബെഡുകൾ മാത്രമാണ് ഇപ്പോൾ കോവിഡിനായി ഉപയോഗിക്കുന്നത്. സർക്കാർ മേഖലയിൽ 2650 ഐ സി യു ബെഡുകൾ സജ്ജമാണ്, അതിൽ അമ്പത് ശതമാനമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മൊത്തം 3776 വെന്റിലേറ്ററുകൾ ഉണ്ട്, അതിൽ 277 വെന്റിലേറ്ററുകൾ മാത്രമാണ് ഇപ്പോൾ ഉപയോഗപ്പെടുത്തേണ്ടി വരുന്നത്.
62 ലക്ഷത്തിലധികം ഡോസ് വാക്സിനുകൾ ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്, ഒരു ദിവസം മൂന്നര ലക്ഷം പേർക്ക് കുത്തിവെപ്പ് നടത്താനുള്ള സജ്ജീകരണമുണ്ട്. വേണ്ടത്ര വാക്‌സിൻ കേന്ദ്രത്തിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നില്ല, അടിയന്തരമായി ലഭ്യമാക്കാൻ കേന്ദ്രവുമായി നിരന്തര സമ്പർക്കം നടത്തുന്നുണ്ട്.
കഴിഞ്ഞ തരംഗത്തിൽ delay the peak എന്നതായിരുന്നു നമ്മുടെ ഫോക്കസ് എങ്കിൽ ഇപ്പോൾ അത് crush the curve ആണ്. ഇങ്ങനെ കൃത്യമായ വിവരങ്ങൾ അറിയിച്ചതിന് ശേഷം മറ്റ് മേഖലകളിൽ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു, പരീക്ഷാ നടത്തിപ്പ്, വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ, ടാസ്ക് ഫോഴ്സ് രൂപീകരണം, മുന്നറിയിപ്പ് സംവിധാനങ്ങൾ തുടങ്ങി ഈ ദുരിതകാലത്ത് ജനങ്ങൾ അറിയേണ്ട കാര്യങ്ങളെല്ലാം വിശദീകരിച്ചു.
അവസാനം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇത് കൂടി പറഞ്ഞു, ഇവിടെ വാക്സിൻ സൗജന്യമായി നൽകുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്, ആ വാക്ക് മാറ്റില്ല.. അതാണ് പറഞ്ഞത്.
പ്രധാനമന്ത്രിയുടേത് പിടിപ്പ് കേടിന്റേയും മനുഷ്യത്വമില്ലായ്മയുടേയും ലക്ഷണമൊത്ത ഉദാഹരണം. നമ്മുടെ സംസ്ഥാനത്തിന്റേത് കാര്യക്ഷമതയുടേയും പ്ലാനിങ്ങിന്റെയും ഒന്നാന്തരം ഉദാഹരണം. അതോടൊപ്പം മനുഷ്യരോടുള്ള സ്നേഹവും കരുതലും.
വലിയ വ്യത്യാസമുണ്ട്.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |