മുംബയ്: കുതിച്ചെത്തുന്ന തീവണ്ടിക്ക് മുന്നിലേക്ക് കാൽതെറ്റിവീണ കുട്ടിയെ അത്ഭുതകരമായി രക്ഷപെടുത്തിയ റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കേയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് റെയിൽവേ.
ഷെൽക്കേയുടെ ധൈര്യത്തിന് റെയിൽവേ ബോർഡ് പ്രശസ്തി പത്രവും നൽകി.
മുംബൈ സബർബൻ റെയിൽവേയിൽ കർജത്ത് പാതയിലുള്ള വാംഗണി റെയിൽവേസ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം. കണ്ണുകാണാനാകാത്ത അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന ആൺകുട്ടിയാണ് കാൽതെറ്റി പാളത്തിലേക്ക് വീണത്. അപ്പോഴേക്കും ഒരു എക്സ്‌പ്രസ് തീവണ്ടി തൊട്ടപ്പുറത്ത് എത്തിയിരുന്നു. പ്ലാറ്റ്‌ഫോമിലുള്ളവർ എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഒരാൾ പാളത്തിലൂടെ ഓടിവന്ന് കുട്ടിയെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റി. പിന്നാലെ അയാൾ കയറിയതും വണ്ടി കടന്നുപോയതും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്. തിങ്കളാഴ്ച ഇന്ത്യൻ റെയിൽവേതന്നെയാണ് ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിട്ടത്.
പുണെക്കടുത്താണ് മയൂർ ഷെൽക്കെയുടെ സ്വദേശം. 2016 മാർച്ചിലാണ് റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചത്. ബിരുദധാരിയായ മയൂർ, എട്ടുമാസത്തോളമായി വാംഗണി സ്റ്റേഷനിലാണ് ജോലിചെയ്യുന്നത്. ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ള പ്രമുഖരും മയൂർ ഷെൽക്കെയെ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |