കോന്നി ആനത്താവളത്തിൽ ആനക്കുട്ടിയെത്തി
കോന്നി : കുട്ടിക്കുറുമ്പൻ മണികണ്ഠൻ മലപ്പുറത്ത് നിന്ന് കോന്നി ആനത്താവളത്തിലെത്തി. ഇനി വിനോദ സഞ്ചാരികളുടെ മനംകവരാൻ മണികണ്ഠന്റെ കുസൃതികളുമുണ്ടാകും. മാർച്ച് 13 നാണ് മലപ്പുറം ജില്ലയിലെ വഴിക്കടവ് പുരുത്തിപ്പാടത്തെ മൈതാനത്ത് രണ്ട് മാസം പ്രായമായ ആനക്കുട്ടിയെ കണ്ടെത്തിയത്.നാട്ടുകാർ വിവരം അറിയിച്ചതോടെ വനപാലകരെത്തി ആനയെ കൊണ്ടുപോയി. അമ്മയിൽ നിന്ന് കൂട്ടം തിരിഞ്ഞ് എത്തിയതാണെന്ന് മനസിലാക്കിയ വനപാലകർ തിരികെ വനത്തിലേക്ക് വിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആനക്കൂട്ടം കടന്നുപോകുന്ന വഴിക്കടവിലെ ആനത്താരകളിൽ കുട്ടിയാനയെ കൊണ്ടുവിട്ടെങ്കിലും തള്ളയാന എത്തിയില്ല. തുടർന്ന് കോന്നി ആനത്താവളത്തിലേക്ക് പരിചണത്തിനായി കൊണ്ടുവരികയായിരുന്നു. ശീതീകരിച്ച പ്രത്യേക വാഹനത്തിൽ ഇന്നലെ പുലർച്ചെയാണ് കോന്നി ആനത്താവളത്തിൽ എത്തിച്ചത്.
മുത്തങ്ങ ആനവളർത്തൽ കേന്ദ്രത്തിലെ പാപ്പാൻമാരായ സജീഷ്, വിജീഷ് എന്നിവരും അനയ്ക്കൊപ്പം എത്തിയിട്ടുണ്ട്. ലാക്ടോജിൻ അടങ്ങിയ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് ഇപ്പോൾ കുപ്പിയിലാക്കി ആനക്കുട്ടിക്ക് നൽകുന്നത്. കുട്ടിയാനയെ കാണാൻ ഇന്നലെ നിരവധി ആളുകൾ
ആനത്താവളത്തിൽ എത്തിയിരുന്നു.
'ആറാംതമ്പുരാൻ'
കോന്നി ആനത്താവളത്തിലെ ആറാമനായാണ് മണികണ്ഠന്റെ വരവ്. കുട്ടിക്കൊമ്പൻ പിഞ്ചുവും താപ്പാന മണിയനും കഴിഞ്ഞ ഒക്ടോബറിൽ ചരിഞ്ഞ ശേഷം അഞ്ച് ആനകൾ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. പെൻഷൻ പറ്റിയ താപ്പാന സോമനും കൊമ്പൻ നീലകണ്ഠനും കുട്ടിക്കൊമ്പൻ കൃഷ്ണയും പിടിയാനകളായ പ്രിയദർശിനിയും ഈവയുമാണ് ഇവിടെ ഉള്ളത്. നേരത്തെ ഉണ്ടായിരുന്ന കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്ത് തമിഴ്നാട്ടിലെ മുതുമലയിൽ കൊണ്ടുപോയ ശേഷം തിരികെ കൊണ്ടുവന്നില്ല.
ഇക്കോ ടൂറിസം പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോന്നി ആനത്താവളത്തിൽ കൂടുതൽ ആനകളെ എത്തിച്ചേക്കും ഏഴ് ആനകളെ വേണമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ നേരത്തെ മുഖ്യമന്ത്രിയോടും വനം വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഏക ആനമ്യൂസിയം
കോന്നി ആനത്താവളത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |