ഇംഗ്ളണ്ടിലെ ആറ് മുൻനിര ക്ളബുകളും പിന്മാറിയതോടെ യൂറോപ്യൻ സൂപ്പർ ലീഗ് കട്ടപ്പുറത്തായി
ലണ്ടൻ : സാമ്പത്തിക നേട്ടത്തിൽ മാത്രം കണ്ണുവച്ച് യുവേഫ ചാമ്പ്യൻസ് ലീഗിനു സമാന്തരമായി യൂറോപ്പിലെ 12 വൻകിട ക്ലബ്ബുകൾ ചേർന്ന് പ്രഖ്യാപിച്ച യൂറോപ്യൻ സൂപ്പർ ലീഗിൽ (ഇ.എസ്.എൽ) നിന്ന് ഇംഗ്ലണ്ടിൽ നിന്നുള്ള ആറു ക്ലബ്ബുകളും പിൻമാറ്റം പ്രഖ്യാപിച്ചു.ഇതോടെ തൽകാലം പുതിയ ലീഗ് നടത്തുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ കടുത്ത വിമർശനവും ആരാധകരുടെ രൂക്ഷമായ പ്രതിഷേധവും ഫിഫ, യുവേഫ അധികൃതരുടെ താക്കീതും കാരണമാണ് മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, ആഴ്സനൽ, ടോട്ടൻഹാം ഹോട്സ്പർ എന്നീ ക്ളബുകൾ പിന്മാറിയത്. ഇംഗ്ളീഷ് ക്ളബുകൾക്ക് പിന്നാലെ ഇറ്റാലിയൻ ക്ളബുകളായ എ.സി മിലാനും ഇന്റർ മിലാനും പിന്മാറ്റം പ്രഖ്യാപിച്ചു.തത്കാലത്തേക്ക് മാറിയെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ച് ലീഗ് തുടങ്ങുമെന്ന പ്രതീക്ഷ സൂപ്പർ ലീഗ് അധികൃതർ പത്രക്കുറിപ്പിലൂടെ പങ്കുവച്ചിട്ടുണ്ട്.
യൂറോപ്യൻ സൂപ്പർ ലീഗുമായി സഹകരണം പ്രഖ്യാപിച്ച് 48 മണിക്കൂർ പിന്നിടും മുൻപാണ് ആറു ടീമുകളും ഒന്നിച്ച് പിൻമാറ്റവും പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉൾപ്പെടെയുള്ളവരും മുൻതാരങ്ങളും ആരാധകരും കൂട്ടത്തോടെ സൂപ്പർ ലീഗിനെതിരെ രംഗത്തെത്തിയിരുന്നു. സൂപ്പർ ലീഗ് ക്ലബ്ബുകൾക്കെതിരെ അഭിപ്രായം സ്വരൂപിക്കാനും നടപടികൾ തീരുമാനിക്കാനും പ്രധാനമന്ത്രി യോഗം വിളിച്ചുചേർക്കുകയും ചെയ്തു. ലീഗുമായി സഹകരിക്കുന്ന ക്ലബ്ബുകൾക്കും താരങ്ങൾക്കും ലോകകപ്പ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ വിലക്ക് എന്ന ഭീഷണിയുമായി യുവേഫയും ഫിഫയും രംഗത്തെത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പിൻമാറ്റം. ആരാധക രോഷം തണുപ്പിക്കുന്നതിന്, ലീഗുമായി സഹകരിക്കാനുള്ള തീരുമാനത്തിൽ ആഴ്സനൽ പരസ്യമായി ക്ഷമ പറയുകയും ചെയ്തു.
പ്രധാന ക്ലബ്ബുകൾ സൂപ്പർ ലീഗുമായി സഹകരണം പ്രഖ്യാപിച്ചതിനു പിന്നാലെ ആരാധകർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ടീമുകളുടെ മത്സരം നടക്കുന്ന മൈതാനങ്ങളിലും ക്ലബ്ബുകളുടെ ആസ്ഥാനങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരായ മത്സരത്തിനു മുൻപ് ‘ഫുട്ബാൾ, ആരാധകർക്കു വേണ്ടി ’ എന്നെഴുതിയ ജഴ്സികളുമണിഞ്ഞാണു ലീഡ്സ് യുണൈറ്റഡ് താരങ്ങൾ വാംഅപ്പ് ചെയ്തത്. കിക്കോഫിനു തൊട്ടു മുൻപു മൈതാനത്തിനു മുകളിലൂടെ ‘സേ നോ ടു സൂപ്പർ ലീഗ് ’ എന്നെഴുതിയ ഒരു ബലൂൺ വിമാനം പറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |